ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; ശബരീശ ദർശനപുണ്യം നേടി ആയിരങ്ങൾ

ചിങ്ങമാസപൂജകള്‍ക്കായി ശബരിമല നട തുറന്നു ശരണ മന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പുലർച്ചെ 5 ന് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടർന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടന്നു. സ്വർണ്ണ കുടത്തിലെ നെയ്യഭിഷേകത്തിന് ശേഷം തന്ത്രി കണ്ഠരര് രാജീവരര് ഭക്തർക്ക് അഭിഷേകതീർത്ഥവും ഇലപ്രസാദവും വിതരണം ചെയ്തു.
മണ്ഡപത്തിൽ മഹാ ഗണപതി ഹോമം, 7.30 ന് ഉഷപൂജ, ശേഷം ശബരിമല പുതിയ ഉൾക്കഴകത്തിൻ്റെ നറുക്കെടുപ്പ് ആയിരുന്നു. വി.എൻ ശ്രീകാന്ത് (നാരായണമംഗലം ദേവസ്വം ,ആറൻമുള ഗ്രൂപ്പ്) ആണ് പുതിയ ശബരിമല ഉൾക്കഴകം (കീഴ്ശാന്തി). ദേവസ്വം കമ്മീഷണർ ബി.എസ് പ്രകാശിൻ്റെ മേൽനോട്ടത്തിലായിരുന്നു നറുക്കെടുപ്പ്. ചിങ്ങം ഒന്നിൻ്റെ ഭാഗമായി ശബരിമല കലിയുഗവരദ സന്നിധിയിൽ ലക്ഷാർച്ചനയും നടന്നു. ആയിരക്കണക്കിന് ഭക്തരാണ് ചിങ്ങപ്പുലരിയിൽ അയ്യപ്പനെ കണ്ടു തൊഴാനായി എത്തിയത്.
ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടായിരിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനംപാടി നട അടയ്ക്കും. ഓണനാളുകളിലെ പൂജകള്‍ക്കായി സെപ്റ്റംബര്‍ 6 ന് ആണ് തിരുനട തുറക്കുക. സെപ്റ്റംബര്‍ 10ന് നട അടയ്ക്കും.
Story Highlights: Sabarimala nada opened for Chimagasa pujas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here