Advertisement

വധ ഗൂഢാലോചന നടത്തിയെന്ന ഗവര്‍ണറുടെ ആരോപണം; കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്കെതിരെ പൊലീസില്‍ പരാതി

August 21, 2022
Google News 2 minutes Read
Police complaint Kannur VC

കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്കെതിരെ പൊലീസില്‍ പരാതി. വധ ഗൂഢാലോചന നടത്തിയെന്ന ഗവര്‍ണറുടെ ആരോപണത്തില്‍ കേസ് എടുക്കണമെന്നാണ് പരാതി. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത് ( Police complaint Kannur VC ).

ഇന്ന് ഡല്‍ഹിയില്‍ വി.സിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഗവര്‍ണര്‍ വി. സി ക്രിമിനലാണെന്നും തന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചിരുന്നു. 2019 ല്‍ ചരിത്ര കോണ്‍ഗ്രസ് പരിപാടിയില്‍ തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമമുണ്ടായത് വിസിയുടെ അറിവോടെയാണ്. തന്നെ കായികമായി കയ്യേറ്റം ചെയ്യാന്‍ വിസി ഒത്താശ ചെയ്‌തെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചാണ് വൈസ് ചാന്‍സലറുടെ പ്രവര്‍ത്തനമെന്നും ഗവര്‍ണര്‍ പറഞ്ഞു. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് വി സി സ്ഥാനത്ത് അദ്ദേഹമിരിക്കുന്നത്. വിസിക്കെതിരെ നിയമത്തിന്റെ വഴിയേ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. വി സി കണ്ണൂര്‍ സര്‍വകലാശാലയെ നശിപ്പിക്കുകയാണ് എന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

അതേസമയം, ഗവര്‍ണറുടെ ആരോപണം തള്ളി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബും രംഗത്തെത്തി. ഗവര്‍ണറുടെ ആരോപണം അടിമുടി തെറ്റ്. താന്‍ മറ്റുള്ളവരുടെ വികാരം നോക്കുന്ന വിദ്യാര്‍ത്ഥിയല്ല. ഗവര്‍ണര്‍ എന്ത് കൊണ്ടാണ് വിഷയം ഇപ്പോള്‍ ഉന്നയിക്കുന്നത് എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അബ്ദുള്‍ കലാം ആസാദിനെ തെറ്റായി ഉദ്ധരിച്ചത് താന്‍ ചോദ്യം ചെതുകയാണ് ഉണ്ടായിരുന്നത്. ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചു എന്നത് നുണയാണ്. തന്റെയും ഗവര്‍ണറുടെയും ശരീരവും ആരോഗ്യ സ്ഥിതിയും കണ്ടാല്‍ അത് ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിനോയ് വിശ്വം എംപി രംഗത്തെത്തി. ‘ആരിഫ് മുഹമദ് ഖാന്‍മാരെ സംരക്ഷിക്കാന്‍ ഗവര്‍ണര്‍ പദവി വേണ്ട എന്ന തീരുമാനം ഉണ്ടാകേണ്ട കാലഘട്ടമാണിത്’ എന്ന് ബിനോയ് വിശ്വം പറഞ്ഞു.

ബിജെപിയുടെ ഉപകേന്ദ്രമായി രാജ്ഭവന്‍ മാറി കഴിഞ്ഞു. ഗവര്‍ണര്‍ ബിജെപിയുടെ ഗുണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

Read Also: ഗവര്‍ണറെ പിന്തുണച്ച കെ.സുധാകരന്‍ ‘ചക്കിക്കൊത്ത ചങ്കരന്‍’: എം.വി.ജയരാജന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ പരിഹസിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. ഗവര്‍ണറെ പിന്തുണച്ച കെ.സുധാകരന്‍ ചക്കിക്കൊത്ത ചങ്കരന്‍. കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും എം.വി.ജയരാജന്‍ പറഞ്ഞു.

ഗവര്‍ണര്‍ എല്ലാ സീമകളും ലംഘിച്ചാണ് പ്രതികരണങ്ങള്‍ നടത്തുന്നത്. ഗവര്‍ണര്‍ പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ല. 2019ലെ സംഭവത്തെ പറ്റി ഇപ്പോള്‍ പറയുന്നത് ദുരുദ്ദേശപരമാണ്. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഗവര്‍ണര്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചു. സംഘപരിവാര്‍ ശബ്ദമാണ് ഗവര്‍ണര്‍ വേദിയില്‍ ഉയര്‍ത്തിയത്. ഡല്‍ഹിയില്‍ വച്ച് വിസി ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് പച്ചക്കള്ളം. വൈസ് ചാന്‍സലര്‍ക്ക് എതിരായ വ്യക്തിഹത്യാ പരാമര്‍ശം പിന്‍വലിക്കണമെന്നും എം.വി.ജയരാജന്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ സര്‍വകലാശാലാ വിസിയെ ക്രിമിനല്‍ എന്ന് വിളിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഗവര്‍ണറുടെ നടപടി ഭരണഘടനാ പദവിക്ക് നിരക്കാത്തത്. എന്ത് ക്രിമിനല്‍ കുറ്റമാണ് വി സി ചെയ്തതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ഗവര്‍ണര്‍ എടുത്ത നടപടിയില്‍ നിയമപരമായി മാത്രം വിയോജിപ്പ് രേഖപ്പെടുത്തിയ ആളാണ് കണ്ണൂര്‍ വി.സി. നിയമപരമായും, മാന്യമായും മറുപടി പറയുന്നതിന് പകരം തന്റെ സ്ഥാനത്തിന് യോജിക്കാത്ത തരത്തില്‍ പ്രതികരിക്കുന്നത് ഗവര്‍ണര്‍ പദവിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം പരിശോധിക്കണം.

അറിയപ്പെടുന്ന ആര്‍എസ്എസുകാരെ തന്റെ ജീവനക്കാരായി നിശ്ചയിച്ച് സര്‍ക്കാരിനെതിരെയുള്ള ഉപജാപങ്ങളുടെ കേന്ദ്രമാക്കി തന്റെ ഓഫിസിനെ മാറ്റിയ ഗവര്‍ണര്‍ രാജ്ഭവനെ കേവലം ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് അധപ്പതിപ്പിക്കുകയാണ് സിപിഐഎം കുറ്റപ്പെടുത്തി.

തെറ്റ് ചൂണ്ടിക്കാണിക്കുന്നതിന് പകരം സര്‍വ്വ സീമകളും ലംഘിച്ച് നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇടപെടലുകള്‍ ആരെ പ്രീതിപ്പെടുത്താനുള്ളതാണ് എന്ന് ഗവര്‍ണറാണ് വ്യക്തമാക്കേണ്ടത്. ഈ ഭരണത്തിന്‍ കീഴില്‍ ഔന്നത്ത്യത്തിലേക്ക് സഞ്ചരിക്കുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ഇല്ലായ്മ ചെയ്യാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു.

അതേസമയം, കണ്ണൂര്‍ വി.സിയുടെ നേതൃത്വത്തില്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേരള ഗവര്‍ണറുടെ വെളിപ്പെടുത്തലിനെ സംബന്ധിച്ച് അന്വേഷിക്കാന്‍ ഉന്നത പൊലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. വെമ്പായത്ത് ഒബിസി മോര്‍ച്ച സംസ്ഥാന പഠന ശിബിര വേദിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ വി.സിക്കും മറ്റും എതിരെ ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ ചെന്നു കൊള്ളുന്നത് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനിലാണ്. രാജ്ഭവന്‍ അംഗീകരിച്ചതിലധികം സമയം ഗവര്‍ണറെ അവിടെ ചെലവഴിപ്പിച്ചതിലും അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കാന്‍ ശ്രമിച്ചവര്‍ക്ക് ഒത്താശ ചെയ്തതും ഗൂഡാലോചനയാണ്. ഇക്കാര്യം പൊലീസിനറിയാം. അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് പരാതി പറഞ്ഞിട്ടും പൊലീസ് ഇക്കാര്യം അന്വേഷിക്കാതിരുന്നത്. മുഖ്യമന്ത്രിയാണിതിന് മറുപടി പറയേണ്ടത്. അദ്ദേഹത്തെ വകവരുത്താന്‍ ശ്രമിച്ചാലും കേസെടുക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Story Highlights: Police complaint against Kannur vice chancellor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here