Advertisement

ഗവര്‍ണറുടെ ആരോപണം അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കണം: കെ.സുരേന്ദ്രന്‍

August 21, 2022
Google News 2 minutes Read
appoint sit Governor allegations

കണ്ണൂര്‍ വി.സിയുടെ നേതൃത്വത്തില്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേരള ഗവര്‍ണറുടെ വെളിപ്പെടുത്തലിനെ സംബന്ധിച്ച് അന്വേഷിക്കാന്‍ ഉന്നത പൊലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. വെമ്പായത്ത് ഒബിസി മോര്‍ച്ച സംസ്ഥാന പഠന ശിബിര വേദിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു ( appoint sit Governor allegations ).

കണ്ണൂര്‍ വി.സിക്കും മറ്റും എതിരെ ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ ചെന്നു കൊള്ളുന്നത് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനിലാണ്. രാജ്ഭവന്‍ അംഗീകരിച്ചതിലധികം സമയം ഗവര്‍ണറെ അവിടെ ചെലവഴിപ്പിച്ചതിലും അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കാന്‍ ശ്രമിച്ചവര്‍ക്ക് ഒത്താശ ചെയ്തതും ഗൂഡാലോചനയാണ്. ഇക്കാര്യം പൊലീസിനറിയാം. അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് പരാതി പറഞ്ഞിട്ടും പൊലീസ് ഇക്കാര്യം അന്വേഷിക്കാതിരുന്നത്. മുഖ്യമന്ത്രിയാണിതിന് മറുപടി പറയേണ്ടത്. അദ്ദേഹത്തെ വകവരുത്താന്‍ ശ്രമിച്ചാലും കേസെടുക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, കണ്ണൂര്‍ സര്‍വകലാശാലാ വിസിയെ ക്രിമിനല്‍ എന്ന് വിളിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് സിപിഐഎം. ഗവര്‍ണറുടെ നടപടി ഭരണഘടനാ പദവിക്ക് നിരക്കാത്തത്. എന്ത് ക്രിമിനല്‍ കുറ്റമാണ് വി സി ചെയ്തതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Read Also: രാജ്ഭവന് ആര്‍എസ്എസ് ശാഖയുടെ നിലവാരം; വിസിയെ ‘ക്രിമിനല്‍’ എന്ന് വിളിച്ചത് പ്രതിഷേധാര്‍ഹം: സിപിഐഎം

ഗവര്‍ണര്‍ എടുത്ത നടപടിയില്‍ നിയമപരമായി മാത്രം വിയോജിപ്പ് രേഖപ്പെടുത്തിയ ആളാണ് കണ്ണൂര്‍ വി.സി. നിയമപരമായും, മാന്യമായും മറുപടി പറയുന്നതിന് പകരം തന്റെ സ്ഥാനത്തിന് യോജിക്കാത്ത തരത്തില്‍ പ്രതികരിക്കുന്നത് ഗവര്‍ണര്‍ പദവിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം പരിശോധിക്കണം.

അറിയപ്പെടുന്ന ആര്‍എസ്എസുകാരെ തന്റെ ജീവനക്കാരായി നിശ്ചയിച്ച് സര്‍ക്കാരിനെതിരെയുള്ള ഉപജാപങ്ങളുടെ കേന്ദ്രമാക്കി തന്റെ ഓഫിസിനെ മാറ്റിയ ഗവര്‍ണര്‍ രാജ്ഭവനെ കേവലം ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് അധപ്പതിപ്പിക്കുകയാണ്് സിപിഐഎം കുറ്റപ്പെടുത്തി.

തെറ്റ് ചൂണ്ടിക്കാണിക്കുന്നതിന് പകരം സര്‍വ്വ സീമകളും ലംഘിച്ച് നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇടപെടലുകള്‍ ആരെ പ്രീതിപ്പെടുത്താനുള്ളതാണ് എന്ന് ഗവര്‍ണറാണ് വ്യക്തമാക്കേണ്ടത്. ഈ ഭരണത്തിന്‍ കീഴില്‍ ഔന്നത്ത്യത്തിലേക്ക് സഞ്ചരിക്കുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ഇല്ലായ്മ ചെയ്യാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു.

ഇന്ന് ഡല്‍ഹിയില്‍ വി.സിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഗവര്‍ണര്‍ വി. സി ക്രിമിനലാണെന്നും തന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചിരുന്നു. ചരിത്ര കോണ്‍ഗ്രസ് പരിപാടിയില്‍ തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമമുണ്ടായത് വിസിയുടെ അറിവോടെയാണ്. തന്നെ കായികമായി കയ്യേറ്റം ചെയ്യാന്‍ വിസി ഒത്താശ ചെയ്‌തെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചാണ് വൈസ് ചാന്‍സലറുടെ പ്രവര്‍ത്തനമെന്നും ഗവര്‍ണര്‍ പറഞ്ഞു. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് വി സി സ്ഥാനത്ത് അദ്ദേഹമിരിക്കുന്നത്. വിസിക്കെതിരെ നിയമത്തിന്റെ വഴിയേ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. വി സി കണ്ണൂര്‍ സര്‍വകലാശാലയെ നശിപ്പിക്കുകയാണ് എന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാര്‍ഗവര്‍ണര്‍ പോരിനിടെ സംസ്ഥാനത്തെ കഴിഞ്ഞ മൂന്ന് നാല് വര്‍ഷത്തെ സര്‍വ്വകലാശാലകളിലെ നിയമനങ്ങള്‍ പരിശോധിക്കുമെന്ന് രാജ്ഭവന്‍ വ്യക്തമാക്കി. ചട്ടവിരുദ്ധ നിയമനങ്ങളില്‍ ഗവര്‍ണര്‍ക്ക് ലഭിച്ച നിരവധി പരാതികളുണ്ട്. ഇവ ഓരോന്നും അന്വേഷണ പരിധിയില്‍ വരും.

ഗവര്‍ണര്‍ തിരിച്ചെത്തിയാലുടന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്നും രാജ്ഭവന്‍ വ്യക്തമാക്കി. ഇതിലൂടെ ചാന്‍സിലറെന്ന നിലയില്‍ തന്റെ അതൃപ്തി വ്യക്തമാക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

സമിതി അദ്ധ്യക്ഷന്‍, അംഗങ്ങള്‍ എന്നിവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. വിരമിച്ച ജഡ്ജി, വിരമിച്ച ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ ഭാവനാവിലാസങ്ങളാണ്. നിയമസഭ പാസാക്കുന്ന നിയമങ്ങളെ മുന്‍വിധിയോടെ സമീപിക്കില്ല. നിയമങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും രാജ്ഭവന്‍ വ്യക്തമാക്കി.

Story Highlights: SIT should be appointed to probe Governor’s allegations: K. Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here