മഹാസഖ്യ സർക്കാറിന്റെ ഭൂരിപക്ഷം തെളിയിക്കാനായി ബിഹാർ നിയമസഭ ഇന്ന് സമ്മേളിക്കും

മഹാസഖ്യ സർക്കാറിന്റെ ഭൂരിപക്ഷം തെളിയിക്കാനായി ബിഹാർ നിയമസഭ ഇന്ന് സമ്മേളിക്കും. അതേസമയം, തനിക്കെതിരായ അവിശ്വാസ പ്രമേയം അംഗീകരിക്കില്ലെന്നും, തന്നെ നീക്കം ചെയ്യുന്നതിനുള്ള നോട്ടീസ് പരിഗണിക്കില്ലെന്നും സ്പീക്കർ വിജയ് കുമാർ സിൻഹ വ്യക്തമാക്കി. 243 അംഗ സഭയിൽ 164 അംഗങ്ങളുടെ പിന്തുണയുള്ള നിതീഷ് കുമാറിന് അനായാസം ഭൂരിപക്ഷം തെളിയിക്കാൻ ആകും.
അവിശ്വാസ പ്രമേയം നിലനിൽക്കുമ്പോഴും രാജിവക്കില്ല എന്ന സ്പീക്കർ വിജയ് കുമാർ സിൻഹയുടെ നിലപാടാണ് ബിഹാർ നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ നാടകീയമാക്കുന്നത്. മഹാസഖ്യത്തിലെ 50 ഓളം അംഗങ്ങൾ ഒപ്പുവച്ച സ്പീക്കർക്കെതിരായ അവിശ്വാസപ്രമേയം അംഗീകരിച്ച് രാജിവെക്കുകയോ സർക്കാർ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ നീക്കം ചെയ്യുന്നതിനുള്ള നോട്ടീസ് പരിഗണിക്കുകയോ ചെയ്യില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.
നിയമസഭാ സെക്രട്ടറിയേറ്റിൽ ലഭിച്ച നോട്ടീസ് ചട്ടങ്ങളും വ്യവസ്ഥകളും പാർലമെന്ററി മര്യാദയും ലംഘിച്ചു എന്നും അത്തരമൊരു നോട്ടീസ് നിരസിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും സ്പീക്കർ വ്യക്തമാക്കി. സ്പീക്കറുടെ നിലപാട് വ്യക്തമായതോടെ, അവസാന നിമിഷം സമ്മേളത്തിന്റ അജണ്ട പുനക്രമീകരിച്ചു. സ്പീക്കറെ നീക്കം ചെയ്യാനുള്ള നോട്ടീസ് ആകും ആദ്യം പരിഗണിക്കുക.
സ്പീക്കർക്കെതിരെ അവിശ്വാസപ്രമേയം നിലനിൽക്കുന്നതിനാൽ ഡെപ്യൂട്ടി സ്പീക്കർ മഹേശ്വർ ഹസാരിയുടെ അധ്യക്ഷതയിൽ സഭ സമ്മേളിക്കുന്നതാണ് കീഴ് വഴക്കം. എന്നാൽ അജണ്ട മാറ്റിയതിനെകുറിച്ചു തനിക്ക് അറിയില്ലെന്നാണ് സ്പീക്കറുടെ നിലപാട്. സഭ സമ്മേളിക്കുമ്പോൾ സ്പീക്കറുടെ നീക്കം എന്താകും എന്നതാണ് നിർണ്ണായകമാണ്.
Story Highlights: bihar government today update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here