ഗുലാം നബി ആസാദിന്റെ രാജി: ജി-23യുടെ ഭാവി എന്താകും?

കോണ്‍ഗ്രസിലെ തിരുത്തല്‍വാദി ഗ്രൂപ്പായ ജി-23യെ നയിച്ചിരുന്ന ഗുലാം നബി ആസാദ് കൂടി പടിയിറങ്ങിയതോടെ ഈ കൂട്ടായ്മയ്ക്ക് ഇനി നിലനില്‍പ്പുണ്ടാകുമോ എന്ന് സംശയിക്കുന്നവരുണ്ട്. കോണ്‍ഗ്രസിനേറ്റ ഈ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ജി-23 കൂട്ടായ്മ ഇനി എങ്ങനെ പ്രവര്‍ത്തിക്കുമെന്ന ചോദ്യം കൂടിയാണ് പല ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്. ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പുതിയ പാര്‍ട്ടിക്ക് ഗുലാം നബി ആസാദ് രൂപം നല്‍കുമെന്ന് ഏതാണ്ട് ഉറപ്പായ പശ്ചാത്തലത്തില്‍ ശശി തരൂര്‍, ആനന്ദ് ശര്‍മ, മനീഷ് തിവാരി, ആനന്ദ് ശര്‍മ, പൃഥിരാജ് ചവാന്‍, മിലിന്ദ് ദിയോറ മുതലായ ജി-23 നേതാക്കളുടെ തീരുമാനം ഏറെ നിര്‍ണായകമാകും. (Ghulam Nabi Azad’s resignation: What will be the future of G-23?)
2021ലാണ് കോണ്‍ഗ്രസില്‍ സമ്പൂര്‍ണ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ള 23 മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതുന്നത്. പ്രസ്ഥാനത്തിനായി മുഴുവന്‍ സമയവും സജീവമായി പ്രവര്‍ത്തിക്കുന്ന അധ്യക്ഷന്‍ വേണമെന്നും സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്നും ഉള്‍പ്പെടെ ഈ നേതാക്കള്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
എ കെ ആന്റണി, കെ സി വേണുഗോപാല്‍ മുതലവായവര്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരില്‍ അമിതമായ സ്വാധീനം ചെലുത്തുന്നുവെന്നും കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍ കത്ത് ലഭിച്ചതിന് പിന്നാലെ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നേതൃത്വം നീക്കുകയാണുണ്ടായത്.
Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം
നേതൃത്വത്തോടുള്ള എതിര്‍പ്പ് പരസ്യമാക്കി കപില്‍ സിബല്‍, ജിതിന്‍ പ്രസാദ്, യോഗനാഥ ശാസ്ത്രി എന്നീ ജി-23 നേതാക്കളും കോണ്‍ഗ്രസ് വിട്ടിരുന്നു. ജിതിന്‍ പ്രസാദ് ബിജെപിയിലും യോഗനാഥ ശാസ്ത്രി എന്‍സിപിയിലുമാണ് ചേക്കേറിയത്.
മുകുള്‍ വാസ്‌നിക്, ശശി തരൂര്‍ മുതലായ ജി-23 നേതാക്കള്‍ ഹൈക്കമാന്‍ഡുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുകയും ചര്‍ച്ചകളിലൂടെ പാര്‍ട്ടിയെ തിരുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. രാജിയുടെ വക്കോളം എത്തിയിരുന്നെങ്കിലും നിലവില്‍ ആനന്ദ് ശര്‍മയും കോണ്‍ഗ്രസിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിലാണ് പ്രതീക്ഷ വയ്ക്കുന്നത്. ഭാരത് ജോഡോ യാത്രയ്‌ക്കൊരുങ്ങുന്ന കോണ്‍ഗ്രസിന് ഗുലാം നബി ആസാദിന്റെ രാജി കനത്ത പ്രഹരമേല്‍പ്പിച്ചെങ്കിലും തിരുത്തല്‍ വാദി നേതാക്കള്‍ കോണ്‍ഗ്രസിനെതിര തീരുമാനമെടുക്കാന്‍ സാധ്യതയില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
Story Highlights: Ghulam Nabi Azad’s resignation: What will be the future of G-23?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here