ഏഷ്യാ കപ്പ്: ഇഫ്തിക്കാർ അഹ്മദിനു മടക്ക ടിക്കറ്റ് നൽകി ഹാർദ്ദിക്; പാകിസ്താന് മൂന്ന് വിക്കറ്റ് നഷ്ടം
ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താന് മൂന്ന് വിക്കറ്റ് നഷ്ടം. വലംകയ്യൻ ബാറ്റർ ഇഫ്തിക്കാർ അഹ്മദാണ് മൂന്നാം വിക്കറ്റായി പുറത്തായത്. മുഹമ്മദ് റിസ്‌വാനൊപ്പം 45 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി അപകടകാരിയായി മാറിക്കൊണ്ടിരുന്ന ഇഫ്തിക്കാറിനെ ഹാർദ്ദിക് പാണ്ഡ്യ മടക്കിഅയക്കുകയായിരുന്നു. (Hardik Pandya Iftikhar Ahmed)
13ആം ഓവറിലെ ആദ്യ പന്തിലാണ് ഇഫ്തിക്കാർ മടങ്ങിയത്. ഹാർദ്ദിക്കിൻ്റെ ഒരു കിടിലൻ ബൗൺസർ ഹുക്ക് ചെയ്യാൻ ശ്രമിച്ച ഇഫ്തിക്കാറിനു പിഴച്ചു. എഡ്ജ്ഡായ പന്ത് ദിനേഷ് കാർത്തിക് പിടികൂടി. 22 പന്തുകളിൽ 2 ബൗണ്ടറിയും ഒരു സിക്സറും സഹിതം 28 റൺസെടുത്ത ഇഫ്തിക്കാർ മികച്ച രീതിയിലാണ് ബാറ്റ് ചെയ്തിരുന്നത്. നിലവിൽ മുഹമ്മദ് റിസ്‌വാനൊപ്പം ഖുഷ്ദിൽ ഷാ ആണ് ക്രീസിൽ.
Read Also: ഏഷ്യാ കപ്പ്: പാകിസ്താന്റെ രണ്ടാം വിക്കറ്റും വീണു; ഫഖർ സമാനെ വീഴ്ത്തിയത് ആവേശ് ഖാൻ
പാക് നായകൻ ബാബർ അസമാണ് ആദ്യം പുറത്തായത്. മൂന്നാം ഓവറിലെ നാലാം പന്തിലായിരുന്നു വിക്കറ്റ്. 9 പന്തുകളിൽ രണ്ട് ബൗണ്ടറി അടക്കം 10 റൺസെടുത്ത ബാബറിനെ ഭുവനേശ്വർ കുമാർ അർഷ്ദീപ് സിംഗിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. മനോഹരമായ സ്ട്രൈറ്റ് ഡ്രൈവുകളിൽ നിന്ന് ബൗണ്ടറികൾ കണ്ടെത്തി മികച്ച തുടക്കം ലഭിച്ച ബാബറിനെ ഒരു സർപ്രൈസ് ബൗൺസറിലാണ് ഭുവി മടക്കിഅയച്ചത്. ടോപ് എഡ്ജായ പന്ത് ഷോട്ട് ഫൈൻ ലെഗിൽ അർഷ്ദീപ് പിടികൂടുകയായിരുന്നു.
മൂന്നാം നമ്പറിലെത്തിയ ഫഖർ സമാൻ പിന്നീട് പുറത്തായി. 6 പന്തുകളിൽ രണ്ട് ബൗണ്ടറിയടക്കം 10 റൺസെടുത്ത സമാനെ ആവേശ് ഖാൻ ദിനേഷ് കാർത്തികിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്യുന്നതിനു മുൻപ് തന്നെ സമാൻ പവലിയനിലേക്ക് നടക്കുകയായിരുന്നു.
പവർപ്ലേയിലെ അവസാന ഓവറിലെ അഞ്ചാം പന്തിലായിരുന്നു വിക്കറ്റ്. ഓവറിലെ മൂന്ന്, നാല് പന്തുകളിൽ യഥാക്രമം ഒരു സിക്സറും ബൗണ്ടറിയുമടിച്ച മുഹമ്മദ് റിസ്‌വാൻ നാലാം പന്തിൽ സിംഗിൾ എടുത്ത് സ്ട്രൈക്ക് സമാനു കൈമാറി. ഓഫ് സ്റ്റമ്പിൽ വന്ന ഒരു ബൗൺസർ തേർഡ് മാനിലേക്ക് കളിക്കാൻ ശ്രമിച്ച സമാനു പിഴച്ചു. എഡ്ജായ പന്ത് ദിനേഷ് കാർത്തിക് പിടികൂടി. പന്തിന് ബാറ്റിൽ ടച്ചില്ലെന്ന ധാരണയിൽ അപ്പീൽ ചെയ്യാതിരുന്ന ഇന്ത്യൻ താരങ്ങളെ ഞെട്ടിച്ചാണ് സമാൻ പവലിയനിലേക്ക് മടങ്ങിയത്. പവർ പ്ലേയിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താൻ 43 റൺസാണ് നേടിയത്.
Story Highlights: Hardik Pandya wicket Iftikhar Ahmed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here