കേരളത്തിൽ ഒന്നും നടക്കില്ലെന്ന് പ്രചരിപ്പിക്കുന്നവർ വിക്രാന്തിനെ കാണണം; മന്ത്രി പി. രാജീവ്

കേരളത്തിൽ ഒന്നും നടക്കില്ലെന്ന് നിരന്തരം പ്രചരിപ്പിക്കുന്നവർ രാജ്യത്തിൻ്റെ അഭിമാനമായ വിക്രാന്തിനെ കാണണമെന്ന് മന്ത്രി പി. രാജീവ്. ഇക്കാര്യത്തിൽ ഓരോ മലയാളിക്കും അഭിമാനിക്കാം. മൂവായിരത്തിലധികം തൊഴിലാളികളാണ് നിർമ്മാണത്തിൽ നേരിട്ട് പങ്കാളികളായത്. ഒരു സെക്കൻ്റ് പോലും പണിമുടങ്ങാതെ ഈ അഭിമാന പദ്ധതി വിജയിപ്പിക്കാൻ ട്രേഡ് യൂണിയനുകൾ നിതാന്ത ജാഗ്രത പുലർത്തി. സ്ഥിരം തൊഴിലാളികൾക്ക് സി.ഐ.ടി.യുവും ഐ.എൻ.ടി.യു.സിയും ബി.എം.എസ്സും ഉൾപ്പെടെയുള്ള യൂണിയനുകളുണ്ട്. കോൺട്രാക്ട് തൊഴിലാളികൾ സി.ഐ.ടി.യു യൂണിയനിലാണ്. കേരളത്തിന് ഒന്നും അസാധ്യമല്ലെന്ന് വ്യക്തമാക്കുകയാണ് വിക്രാന്തിൻ്റെ നിർമ്മാണമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ( Minister P Rajeev with a Facebook post about INS Vikrant ).
Read Also: തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ട് കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ല; മന്ത്രി പി. രാജീവ്
മന്ത്രി പി. രാജീവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കേരളത്തിൽ ഒന്നും നടക്കില്ലെന്ന് നിരന്തരം പ്രചരിപ്പിക്കുന്നവർ കാണണം രാജ്യത്തിൻ്റെ അഭിമാനമായ വിക്രാന്ത്. ഇന്ത്യയിൽ ആദ്യമായി വിമാനവാഹിനി കപ്പൽ നിർമ്മിച്ചത് കേരളത്തിലാണെന്നത് ഓരോ മലയാളിക്കും അഭിമാനിക്കാം. ഇന്ത്യയുടെ വ്യവസായോൽപ്പാദനത്തിലെ ചരിത്ര സന്ദർഭം കൂടിയാണ് ഇതെന്ന് പ്രധാനമന്ത്രി ഉൾപ്പെടെ വിശേഷിപ്പിക്കുകയുണ്ടായി. കൊച്ചിൻ ഷിപ്പ് യാർഡ് എന്ന പൊതുമേഖല സ്ഥാപനമാണ് വിക്രാന്ത് നിർമ്മിച്ചത്.
മൂവായിരത്തിലധികം തൊഴിലാളികളാണ് നിർമ്മാണത്തിൽ നേരിട്ട് പങ്കാളികളായത്. അതിൽ നൂറുകണക്കിന് സ്ഥിരം തൊഴിലാളികളും ആയിരക്കണക്കിന് കോൺട്രാക്ട് തൊഴിലാളികളുമുണ്ട്. സ്ഥിരം തൊഴിലാളികൾക്ക് സി.ഐ.ടി.യുവും ഐ.എൻ.ടി.യു.സിയും ബി.എം.എസ്സും ഉൾപ്പെടെയുള്ള യൂണിയനുകളുണ്ട്. കോൺട്രാക്ട് തൊഴിലാളികൾ സി.ഐ.ടി.യു യൂണിയനിലാണ്. എല്ലാ തൊഴിലാളി യൂണിയനുകളുടെ നേതാക്കളും അഭിമാനത്തോടെ അതിഥികളെ സ്വീകരിക്കാൻ നിൽക്കുന്നുണ്ടായിരുന്നു. ഒരു സെക്കൻ്റ് പോലും പണിമുടങ്ങാതെ ഈ അഭിമാന പദ്ധതി വിജയിപ്പിക്കാൻ ട്രേഡ് യൂണിയനുകൾ നിതാന്ത ജാഗ്രത പുലർത്തി. മാനേജ്മെന്റും ഉത്തരവാദിത്തത്തോടെ നേതൃത്വം വഹിച്ചു.
ഇതു കൂടാതെ നൂറോളം എം.എസ്.എം.ഇ യൂണിറ്റുകൾ നിർമ്മാണത്തിൽ കൈകോർത്തു. ഈ സ്ഥാപനങ്ങളിലൂടെ ആയിരക്കണക്കിന് തൊഴിലാളികൾ പണിയെടുത്തു. നമ്മുടെ സമ്പദ്ഘടനയെ ഇത് ചലിപ്പിച്ചു. ചില ഒറ്റപ്പെട്ട തെറ്റായ പ്രവണതകൾ തൊഴിൽ അന്തരീക്ഷത്തിൽ കേരളത്തിൽ കണ്ടെന്നു വരാം. അവയെ ശക്തമായി വിമർശിക്കാം. നാടിൻ്റെ പൊതുതാൽപര്യം മുൻനിർത്തി അവ തിരുത്താൻ ശക്തമായി ഇടപ്പെടണം. എന്നാൽ, അതോടൊപ്പം ഇതു കൂടി നാട് അറിയണം. കേരളത്തിന് ഒന്നും അസാധ്യമല്ലെന്ന് വിക്രാന്തിൻ്റെ നിർമ്മാണം വ്യക്തമാക്കുന്നു. നമുക്ക് അത് ഒരേ ശബ്ദത്തോടെ, ഒരേ മനസ്സോടെ ലോകത്തോട് വിളിച്ചു പറയാം.
Story Highlights: Minister P Rajeev with a Facebook post about INS Vikrant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here