ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ്; പ്രതികളെ മോചിപ്പിച്ചതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിംകോടതി

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികള്‍ക്ക് ഇളവ് അനുവദിച്ചതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഗുജറാത്ത് സംസ്ഥാനത്തോട് ആവശ്യപ്പെട്ട് സുപ്രിംകോടതി.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രത്തിനും ഗുജറാത്ത് സര്‍ക്കാരിനും കോടതി നോട്ടിസ് അയച്ചിരുന്നു. 11 പ്രതികളെയും കേസിന്റെ ഭാഗമാക്കാനും നിര്‍ദ്ദേശിച്ചിരുന്നു. സിപിഐഎം നേതാവ് സുഭാഷിണി അലി, മാധ്യമപ്രവര്‍ത്തക രേവതി ലാല്‍, സാമൂഹിക പ്രവര്‍ത്തകര്‍ രൂപ് രേഖ റാണി തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍.
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് 15 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച 11 പ്രതികളെ അവരുടെ അപേക്ഷ പരിഗണിച്ച് ഗുജറാത്ത് സര്‍ക്കാര്‍ സ്വാതന്ത്രരാക്കിയത്. ഈ നടപടിക്കെതിരെ കൂട്ടബലാത്സംഗക്കേസിലെ ഇര രംഗത്ത് എത്തിയിരുന്നു. കുറ്റവാളികളെ മോചിപ്പിച്ചതോടെ നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടമായെന്ന് അവര്‍ അഭിഭാഷകന്‍ മുഖേന പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
Read Also: പ്രതികളെ മോചിപ്പിച്ച സംഭവം നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടമാക്കുന്നതാണെന്ന് ബിൽക്കിസ് ബാനു
സമാധാനത്തോടെ അന്തസായി ജീവിക്കാനുള്ള അവകാശം തിരികെ ലഭിക്കണം. സ്വാതന്ത്ര്യദിനത്തില്‍ സര്‍ക്കാരെടുത്ത തീരുമാനം 20 വര്‍ഷം മുന്‍പത്തെ അവസ്ഥയിലേയ്ക്ക് തന്നെ തിരികെ എത്തിച്ചിരിയ്ക്കുകയാണ് എന്നും അവര്‍ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചത്. സാമൂഹികവും മാനുഷികവുമായ നീതി നേടിക്കൊടുക്കാന്‍ പ്രതികളുടെ മോചനം പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
Story Highlights: supreme court seeks remission reports on bilkis bano case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here