‘നല്ലത് ചെയ്യണമെന്ന് ദൈവം പറഞ്ഞു, ഇപ്പോ ബിജെപിയില്‍ പോകാന്‍ പറഞ്ഞു’; കോൺഗ്രസ് വിട്ട ദിഗംബർ കാമത്ത്’

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത് ദൈവത്തിന്റെ നിര്‍ദേശപ്രകാരമാണെന്ന് ഗോവ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്. കോണ്‍ഗ്രസ് വിടില്ലെന്ന മുന്‍ പ്രതിജ്ഞയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ദൈവം സമ്മതിച്ച പ്രകാരമാണ് താന്‍ കോണ്‍ഗ്രസ് വിട്ടതെന്ന് കാമത്ത് പറഞ്ഞു. എട്ട് കോൺഗ്രസ് എംഎൽഎമാർ കൂടി എത്തിയതോടെ ഗോവ നിയമസഭയിൽ 40 അംഗങ്ങളും 20 എംഎൽഎമാരുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയിരിക്കുകയാണ്.(god said do whatever is best for you digambar kamat)
തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് വിടില്ലെന്ന് ക്ഷേത്രത്തിൽ പോയി വിശ്വാസ പ്രതിജ്ഞ എടുത്ത് ഏഴ് മാസങ്ങൾക്ക് ശേഷമാണ് ഗോവയിലെ പതിനൊന്ന് കോൺഗ്രസ് എംഎൽഎമാരിൽ എട്ട് പേരും പാർട്ടി വിട്ടത്. പാർട്ടിയുടെ തിരിച്ചുവരവിനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം ഭാരത് ജോഡോ യാത്ര നടക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി.
‘തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് വിടില്ലെന്ന് ക്ഷേത്രത്തിൽ പോയി പ്രതിജ്ഞയെടുത്തത് സത്യമാണ്. എന്നാൽ, അതേ ദൈവം തന്നെ ഒരു എളുപ്പവഴി കാണിച്ചുതന്നു. ഞാൻ വീണ്ടും ക്ഷേത്രത്തിൽ പോയി, എന്താണ് ചെയ്യേണ്ടതെന്ന് ദൈവത്തോട് ചോദിച്ചു. നിങ്ങൾക്ക് നല്ലത് ചെയ്യണമെന്ന് ദൈവം എന്നോട് പറഞ്ഞു’
കാമത്തിന് പുറമേ പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോ, ദെലീല ലോബോ, രാജേഷ് ഫാൽദേശായി, കേദാർ നായിക്, സങ്കൽപ് അമോങ്കർ, അലക്‌സോ സെക്വീര, റുഡോൾഫ് ഫെർണാണ്ടസ് എന്നിവരാണ് പാർട്ടി വിട്ടത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ സാന്നിധ്യത്തിൽ എംഎൽഎമാർക്ക് ബിജെപി അംഗത്വം നൽകി.
Story Highlights: god said do whatever is best for you digambar kamat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here