വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ സംഘത്തിന്റെ പര്യടനം: കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ ശശി തരൂരിന്റെ പേരില്ല; തരൂരിനെ ഉള്‍പ്പെടുത്തിയത് ബിജെപി

പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദത്തെ തുറന്ന് കാണിക്കാനായി വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ അയക്കുന്ന സംഘത്തിലെ അംഗങ്ങളെ ചൊല്ലി രാഷ്ട്രീയ വിവാദം. കോണ്‍ഗ്രസ് നല്‍കിയ പട്ടിക കേന്ദ്രസര്‍ക്കാര്‍ തള്ളിയത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചു. അതേസമയം കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ ശശി തരൂരിന്റെ പേരുണ്ടായിരുന്നില്ല. ആദ്യ സംഘത്തിന്റെ നായകനായി തരൂരിന്റെ പേര് ഉള്‍പ്പെടുത്തിയത് ബിജെപിയാണ്. ഈ സംഭവം തരൂരും കോണ്‍ഗ്രസും തമ്മിലുള്ള അസ്വാരസ്യങ്ങളെ തുറന്നുകാട്ടുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. ( Shashi Tharoor’s name missing from list suggested by Congress for MP delegations)
തങ്ങള്‍ നല്‍കിയ പട്ടിക കേന്ദ്രസര്‍ക്കാര്‍ തഴഞ്ഞതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ്് ആരോപണം ഉന്നയിച്ചത്. കോണ്‍ഗ്രസ് സമര്‍പ്പിച്ച പട്ടിക അദ്ദേഹം തന്നെയാണ് പുറത്തുവിട്ടത്. എന്നാല്‍ അതില്‍ ഡോ ശശി തരൂരിന്റെ പേരില്ലെന്നത് ശ്രദ്ധേയമാണ്. ആനന്ദ് ശര്‍മ, ഗൗരവ ഗോഗോയ് ,സയ്യദ് നസീര്‍ ഹുസൈന്‍, രാജാ ബ്രാര്‍ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് നല്‍കിയത്. എന്നാല്‍ ആദ്യ സംഘത്തെ ശശി തരൂര്‍ നയിക്കണമെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. പ്രതിനിധി സംഘത്തെ നയിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ക്ഷണം ബഹുമതിയായി കണക്കാക്കുന്നുവെന്ന് തരൂര്‍ പ്രതികരിക്കുകയും ചെയ്തു.
യുകെ യുഎസ് ദൗത്യ സംഘത്തെയാവും തരൂര്‍ നയിക്കുക. ഗള്‍ഫിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുമുള്ള സംഘത്തില്‍ ഇടി മുഹമ്മദ് ബഷീര്‍ ഉണ്ടാവുമെന്നാണ് വിവരം. ബിജെപിയില്‍ നിന്ന് രവിശങ്കര്‍ പ്രസാദ്, ബൈജയന്ത് പാണ്ട എന്നിവരും ഡിഎംകെയില്‍ നിന്ന് കനിമൊഴിയും ഓരോ സംഘങ്ങളെ നയിക്കും. ജെഡിയു നേതാവ് സഞ്ജയ് കുമാര്‍ ഛാ, എന്‍സിപി നേതാവ് സുപ്രിയാ സുലേ , ശിവസേനാ നേതാവ് ശ്രീകാന്ത് ശിന്‍ഡെ എന്നിവരും ഓരോ സംഘത്തെ വീതം നയിക്കും. കേന്ദ്ര തീരുമാനത്തെ സുപ്രിയാ സുലേ സ്വാഗതം ചെയ്തു. എംപിമാര്‍ക്ക് പുറമെ രാഷ്ട്രീയ പ്രമുഖര്‍, നയതന്ത്ര മേഖലയില്‍ പ്രാവീണ്യമുള്ളവര്‍ എന്നിവരും ഓരോ സംഘത്തിലുമുണ്ടാവും. ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതി അംഗങ്ങളെയും സംഘം കാണും. ഭീകര സംഘടനകളും പാക്കിസ്താനും തമ്മിലുള്ള ബന്ധത്തിനുള്ള തെളിവുകള്‍ സഹിതമാണ് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നിലേക്ക് പ്രതിനിധി സംഘങ്ങളെ അയക്കുക.
Story Highlights : Shashi Tharoor’s name missing from list suggested by Congress for MP delegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here