‘കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി’; ചന്ദ്രബോസ് വധക്കേസില്‍ വിധിയില്‍ സന്തോഷമെന്ന് കുടുംബം

ചന്ദ്രബോസ് വധക്കേസില്‍ ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി. വിധിയില്‍ ഒരു പാട് സന്തോഷമുണ്ട്. പലതവണ കോടതികള്‍ മാറിമാറി കയറിയിറങ്ങി. അവസാന നിമിഷങ്ങളിലാണ് വിധിയില്‍ പ്രതീക്ഷയുണ്ടായി തുടങ്ങിയത്. പൊലീസ് ഉദ്യോഗസ്ഥരെല്ലാം പിന്തുണ നല്‍കിയെന്നും ജമന്തി ട്വന്റിഫോറിനോട് പറഞ്ഞു.
കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ട്. ആശുപത്രിക്കാരുടെ കുറ്റമാണ് മരണകാരണമെന്നടക്കം കേസ് വഴിതിരിച്ചുവിടാന്‍ ശ്രമം നടന്നിരുന്നു. വധശിക്ഷയല്ല, ജയിലില്‍ കിടന്ന് ശിക്ഷയനുഭവിച്ച് നരകിക്കണം എന്നായിരുന്നു ആഗ്രഹം’. ജമന്തി പ്രതികരിച്ചു.
ശിക്ഷ വധശിക്ഷയായി ഉയര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ചാണ് പ്രതി നിഷാമിന് ജീവപര്യന്തം കോടതി ശരിവച്ചത്. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നിസാമിന്റെ അപ്പീല്‍ പരിഗണിച്ചശേഷം വിധി പ്രസ്താവിച്ചത്.
Read Also: ചന്ദ്രബോസ് വധക്കേസ്: മുഹമ്മദ് നിഷാമിന്റെ അപ്പീല്‍ തള്ളി; ജീവപര്യന്തം ശരിവച്ച് ഹൈക്കോടതി
തൃശൂരിലെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് നിഷാം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. മുഹമ്മദ് നിഷാമിന്റെ ശിക്ഷ സ്റ്റേ ചെയ്യാന്‍ നേരത്തെ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു. കേസില്‍ കൃത്യമായ അന്വേഷണം നടന്നില്ലെന്നും തനിക്കെതിരെ മാധ്യമവിചാരണയുണ്ടായെന്നുമായിരുന്നു നിഷാമിന്റെ വാദം. ശരിയായ അന്വേഷണം നടത്താതെ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസ് വന്നതെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.
Read Also: ചന്ദ്രബോസ് കൊലക്കേസ്: വ്യവസായി നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി
2015 ജനുവരി 29ന് പുലര്‍ച്ചെയായിരുന്നു കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം. തൃശൂരിലെ ഫ്ളാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാന്‍ വൈകിയതിന് വ്യവസായി മുഹമ്മദ് നിഷാം, സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിന് നേരെ ആഢംബര കാറിടിച്ച് കയറ്റിയെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിച്ചതോടെ കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു.
Story Highlights: Family happy with verdict in Chandra Bose murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here