സ്വച്ഛ് ഭാരത് നടപ്പായാൽ തെരുവുനായ ശല്യം കുറയും: വി മുരളീധരൻ
സ്വച്ഛ് ഭാരത് പദ്ധതി നടപ്പായാൽ സംസ്ഥാനത്ത് തെരുവ് നായ ശല്യം കുറയുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മാലിന്യ സംസ്കരണം സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളിയെന്നും ഒരുമിച്ച് കൈകോർക്കേണ്ട സമയം അതിക്രമിച്ചെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ശുചിത്വം ഉറപ്പാക്കാൻ ചൂലെടുത്ത പ്രധാനമന്ത്രിയെ സംസ്ഥാന സർക്കാരിന് മാതൃകയാക്കാമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
തീരങ്ങളും തെരുവുകളും ശുചീകരിക്കാൻ കൂട്ടായ ശ്രമങ്ങളുണ്ടാകണം. ശുദ്ധമായ കടൽ നിലനിർത്തുന്നതിനും സമുദ്ര മലിനീകരണം കുറയ്ക്കുന്നതിനും വേണ്ടി പ്രധാനമന്ത്രി നടപ്പാക്കിയ സ്വച്ഛ് സാഗർ സുരക്ഷിത് സാഗർ കാമ്പയിൻ എല്ലാവരും ഏറ്റെടുക്കണം. ആരോഗ്യകരമായ ഭാവിക്ക് ശുചിത്വമുള്ള പ്രകൃതിയെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ഭാവിതലമുറയോടുള്ള ഉത്തരവാദിത്തമായി കാണണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ടണ്‍ മാലിന്യങ്ങളാണ് കടലിലും കടല്‍ത്തീരത്തുമായി അടിയുന്നത്. എണ്ണചോർച്ചകളും രാസമലീനികരണവും പ്ലാസ്റ്റിക്കും വരുത്തുന്ന വിപത്ത് തിരിച്ചറിഞ്ഞ് തന്നെ പുതിയതലമുറ പ്രവർത്തിക്കണം. കക്ഷി രാഷ്ട്രീയമോ ജാതിമത ഭേദമോ ഒന്നുമില്ലാതെ പരിസ്ഥിതിക്ക് വേണ്ടി ഒന്നിക്കണമെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. ശുചീകരണ യജ്ഞത്തിൽ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികൾ വിട്ടുനിന്നതിനേയും മന്ത്രി വിമർശിച്ചു. അന്താരാഷ്ട്ര തീരശുചീകരണ ദിനത്തിൽ NCESS കോവളത്ത് സംഘടിപ്പിച്ച തീരസംരക്ഷണ യജ്ഞം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Story Highlights: If Swachh Bharat is implemented, street harassment will be reduced: V Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here