പൊതു ഗതാഗതത്തിൽ മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിക്കുന്നത് തടയണം; മനുഷ്യാവകാശ കമ്മീഷൻ
പൊതു ഗതാഗതത്തിനുള്ള വാഹനങ്ങളിൽ മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിക്കുന്നത് പോലെയുള്ള നിയമ ലംഘനങ്ങൾ ഉണ്ടാകാതിരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ അതീവ ജാഗ്രത പുലർത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പൊതു വാഹനങ്ങളിൽ സ്റ്റീരിയോ സിസ്റ്റം ഉപയോഗിക്കുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്.
ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ പാസാക്കിയ ഉത്തരവുകൾ കർശനമായി പാലിക്കുന്നതിന് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ പിഴ ചുമത്താറുണ്ട്. ഫിറ്റ്നസ് സർട്ടിഫിക്കേറ്റിനായി വാഹനങ്ങൾ ഹാജരാക്കുമ്പോൾ അനധികൃതമായി ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുള്ളതായി കണ്ടെത്തിയാൽ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് നൽകാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് എൻഫോഴ്സ്മെന്റ് വിഭാഗം സ്പെഷ്യൽ ഡ്രൈവ് നടത്താറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇടവാ – കാപ്പിൽ – പരവൂർ – കൊല്ലം, കാപ്പിൽ – ഇടവാ – വർക്കല ആറ്റിങ്ങൽ റൂട്ടുകളിൽ ഓടുന്ന മിക്ക ബസ്സുകളിലും മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിക്കാറുണ്ടെന്ന് പരാതിക്കാരനായ കെ.എം അജീർക്കുട്ടി കമ്മീഷനെ അറിയിച്ചു.
Story Highlights: Operation of music system in public transport should be prohibited; Human Rights Commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here