വിദ്യാർഥിനി ആൺസുഹൃത്തിന് അയച്ചത് സ്വന്തം ശുചിമുറി ദൃശ്യങ്ങളെന്ന് സർവകലാശാല; ആൺസുഹൃത്ത് അടക്കം രണ്ട് പേർ പിടിയിൽ

ഛണ്ഡീഗഢ് യൂണിവേഴ്സിറ്റി വനിത ഹോസ്റ്റലിലെ അറുപതോളം വിദ്യാർഥിനികളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തിയെന്നാരോപിച്ച് വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രസ്താവനയുമായി സർവകലാശാല. ആരോപണ വിധേയയായ വിദ്യാർഥിനി സ്വന്തം ദൃശ്യങ്ങൾ മാത്രമാണ് പകർത്തി ആൺസുഹൃത്തിന് അയച്ചതെന്നും മറ്റുള്ള വിദ്യാർഥിനികളുടെ ദൃശ്യങ്ങൾ പകർത്തിയിട്ടില്ലെന്നും സർവകലാശാല പറഞ്ഞു. വിദ്യാർഥിനികൾ ആത്മഹത്യക്ക് ശ്രമിച്ചെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും അത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു. എന്നാൽ ഇത് പ്രതിഷേധക്കാർ തള്ളി. വിഷയത്തിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്. (Chandigarh University case arrested)
വിദ്യാർഥിനികളുടെ പരാതി പ്രകാരം സർവകലാശാല നിർദേശിച്ചതനുസരിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ദൃശ്യങ്ങൾ അയച്ച പെൺകുട്ടിയെയും മറ്റ് രണ്ട് യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്റ്റലിൽ താമസിക്കുന്ന ഒന്നാം വർഷ എംബിഎ വിദ്യാർഥിനിയും വിദ്യാർഥിനി ദൃശ്യങ്ങൾ പങ്കുവച്ച 23 കാരനായ യുവാവുമാണ് പൊലീസ് പിടിയിലായത്. ഇവർക്കൊപ്പം 30കാരനായ മറ്റൊരാൾ കൂടി പിടിയിലായിട്ടുണ്ട്.
ഹോസ്റ്റലിലെ പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ മറ്റൊരു പെൺകുട്ടി പകർത്തുകയും ആൺകുട്ടികൾക്ക് നൽകുകയുമായിരുന്നു എന്നാണ് പരാതി.
സർവകലാശാലയിൽ പഠിക്കുന്ന 60 പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങളാണ് സൈബർ ഇടങ്ങളിൽ പ്രചരിക്കുന്നത്. ദൃശ്യങ്ങൾ ചോർന്നതോടെ എട്ട് വിദ്യാർത്ഥിനികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ് എന്നാണ് വിവരം. സഹ വിദ്യാർത്ഥിനിയാണ് വീഡിയോ ചോർത്തി ഷിംലയിലെ ഒരു ആൺ സുഹൃത്തിന് അയച്ചു കൊടുത്തത്. ഈ ആൺ സുഹൃത്ത് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
Read Also: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിരോധനം; അഫ്ഗാനിലെ സ്‌കൂളുകള്‍ വീണ്ടും തുറക്കണമെന്ന് താലിബാനോട് യുഎന്‍
കുറ്റാരോപിതയായ വിദ്യാർത്ഥിനി ഏറെ നാളായി വീഡിയോ എടുത്ത് സുഹൃത്തിന് അയച്ചുകൊടുക്കുകയായിരുന്നു. മറ്റൊരു വിദ്യാർത്ഥിനി ഈ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. കുറ്റാരോപിതയായ പെൺകുട്ടിയെ ഹോസ്റ്റൽ വാർഡൻ ചോദ്യം ചെയ്തപ്പോൾ, ഈ വീഡിയോകൾ താനാണ് ആൺകുട്ടികൾക്ക് നൽകിയതെന്ന് സമ്മതിച്ചു. എന്നാൽ പലതവണ ചോദിച്ചിട്ടും പെൺകുട്ടിക്ക് ആൺകുട്ടിയുമായി എന്താണ് ബന്ധമെന്നും അവൻ ആരാണെന്നും പറയാൻ കുറ്റാരോപിത തയ്യാറായിട്ടില്ല.
തനിക്ക് അബദ്ധം പറ്റിയെന്നും, ഇനി ചെയ്യില്ലെന്നും അവൾ പറയുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ചണ്ഡീഗഢ് സർവകലാശാലയിൽ ഇന്നലെ രാത്രി മുതൽ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും പ്രതിഷേധത്തിലാണ്. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുടെ ശബ്ദ സന്ദേശവും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. എന്നാൽ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Story Highlights: Chandigarh University case 2 arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here