‘കൊറിയയില്‍ തന്നെ നേഴ്‌സാകണം, വീ ആര്‍ ബിടിഎസ് ആര്‍മി’; ജോഡോ യാത്രയ്ക്കിടെ രാഹുലിനെ ചിരിപ്പിച്ച് പെണ്‍കുട്ടികള്‍; വിഡിയോ

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. പദയാത്രയ്ക്കിടെ ജനങ്ങളോട് നേരിട്ട് സംസാരിക്കാനും അവരുടെ ആശങ്കകള്‍ ഉള്‍പ്പെടെ കേള്‍ക്കാനും രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതിന്റെ നിരവധി വിഡിയോകളും ദിവസവും പുറത്തുവരാറുണ്ട്. ഭാവിയില്‍ ആരാകണമെന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞ് രാഹുലിനെ പൊട്ടിച്ചിരിപ്പിക്കുന്ന പെണ്‍കുട്ടികളുടെ ഒരു വിഡിയോ വലിയ രീതിയില്‍ ശ്രദ്ധ നേടുന്നുണ്ട്. ഭാവിയില്‍ ആരാകണമെന്ന് മാത്രമല്ല, എവിടെ ജോലി ചെയ്യാനാണ് ആഗ്രഹമെന്നും പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയോട് പറയുന്നുണ്ട്. കുട്ടികളുടെ തീരുമാനത്തിന് പിന്നില്‍ രസകരമായ ഒരു കാരണവുമുണ്ട്. ( Kerala girls introduce Rahul Gandhi to BTS over Sharjah Shake viral video)
ഭാവിയില്‍ ആരാകണമെന്ന് ചോദിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ അധികമൊന്നും ആലോചിക്കാതെ നേഴ്‌സ് എന്ന് മറുപടി പറയുന്നു. ശരി എന്ന അര്‍ഥത്തില്‍ തലയാട്ടി രാഹുലിന്റെ അടുത്ത ചോദ്യം. കേരളത്തിലെ നേഴ്‌സുമാരൊക്കെ വളരെ മികച്ചവരാണെന്ന് എല്ലാവരും പറയുന്നു. ഇവിടുത്തെ നേഴ്‌സുമാരെല്ലാവരും ഇത്ര നല്ലതാകാന്‍ എന്താണ് കാരണം? ഈ ചോദ്യത്തിന് മറുപടി പറയാനും പെണ്‍കുട്ടികള്‍ക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. കൊവിഡ് സമയത്തൊക്കെ നേഴ്‌സുമാര്‍ നന്നായി കഷ്ടപ്പെട്ടെന്ന് കുട്ടികള്‍ പറഞ്ഞു. എവിടെജോലി ചെയ്യാനാണ് ആഗ്രഹമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ അടുത്ത ചോദ്യം. ഒട്ടും ആലോചിക്കാതെ കൊറിയ എന്ന് കുട്ടികളുടെ മറുപടി. കൊറിയ? അതെന്താ എന്ന് അറിയാനുള്ള കൗതുകത്തോടെ രാഹുലിന്റെ ചോദ്യം. അത്… ഞങ്ങള്‍ ബിടിഎസ് ആര്‍മിയാ….പൊട്ടിച്ചിരിയിലാകെ കുസൃതി പരത്തി കുട്ടികള്‍ അത് പറഞ്ഞപ്പോള്‍ രാഹുലും ചിരിച്ചുപോയി.
ദക്ഷിണ കൊറിയന്‍ മ്യൂസിക് ബാന്‍ഡായ ബിടിഎസിന് കേരളത്തിലും നിരവധി ആരാധകരുണ്ട്. ബിടിഎസിന്റെ അടിയുറച്ച ആരാധകര്‍ തങ്ങളെ സ്വയം ബിടിഎസ് ആര്‍മി എന്ന് വിശേഷിപ്പിക്കാറുണ്ട്. എന്താണ് നിങ്ങള്‍ക്ക് കൊറിയന്‍ സംഗീതം ഇത്ര ഇഷ്ടമെന്നും രാഹുല്‍ ഗാന്ധി കുട്ടികളോട് ചോദിച്ചു. എന്തെങ്കിലും സങ്കടം വരുമ്പോള്‍ ഈ മ്യൂസിക് കേട്ടാല്‍ ആശ്വാസം കിട്ടുമെന്നായിരുന്നു കുട്ടികളുടെ മറുപടി. പെണ്‍കുട്ടികള്‍ക്ക് മില്‍ക്ക് ഷേക്ക് വാങ്ങിക്കൊടുത്താണ് രാഹുല്‍ അവരെ മടക്കിയയച്ചത്.
Story Highlights: Kerala girls introduce Rahul Gandhi to BTS over Sharjah Shake viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here