ചലച്ചിത്ര ലോകത്തെ സൗന്ദര്യ റാണി; സിൽക്കിന്റെ ഓർമകൾക്ക് 26 വയസ്

വിടർന്ന കണ്ണുകൾ, ആകർഷകമായ ചിരി, മാദക സൗന്ദര്യം, എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ ലോകം അടക്കി വാണ സിൽക്ക് സ്മിത എന്ന നടിയെ ഇങ്ങനെ വിശേഷിപ്പിക്കാം. 80 കളിലും, 90 കളിലും ഇറങ്ങിയ ചിത്രങ്ങളിൽ സ്മിതയുടെ ഗാനരംഗം ഉൾപ്പെടുത്താത്ത ചിത്രങ്ങൾ അപൂർവം തന്നെയായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. 17 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ സിൽക്ക് വേഷമിട്ടു. വെള്ളിത്തിരയില്‍ ചുവടുകള്‍ കൊണ്ടും ഉടലുകൊണ്ടും ഇത്രമേല്‍ മാദകത്വം വാരിവിതറിയവൾ, ആ സിൽക്കിന്റെ ഓർമ്മകൾക്ക് ഇന്ന് 26 വയസ്.
എന്നാൽ സിനിമ ജീവിതത്തെ വെല്ലുന്നതായിരുന്നു സ്മിതയുടെ യഥാർഥ ജീവിതം. 1960 ഡിസംബർ രണ്ടിന് ആന്ധ്രയിലെ ഏളൂർ എന്ന ഗ്രാമത്തിലാണ് സ്മിത എന്ന മാദക റാണി ജനിക്കുന്നത്. മാതപിതാക്കൾ ഇട്ട പേര് വിജയലക്ഷ്മി. വീട്ടിൽ ഒരുപാട് സാമ്പത്തിക പരാതീനതകൾ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ നാലാം ക്ലാസിൽ സിൽക്ക് സ്മിതയ്ക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു.
പിന്നെ വിവാഹം, പതിനാലാം വയസിൽ വിവാഹിതയായെങ്കിലും ഭർത്താവിന്‍റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് ആ ബന്ധം അധികം നീണ്ടു പോയില്ല. 1979 ഇത് മലയാളിയായ ആന്റണി ഇസ്‌മാൻ സംവിധാനം ചെയ്ത ഇണയെ തേടിയിലൂടെയാണ് പത്തൊൻപതാം വയസിൽ വിജയലക്ഷ്മി ലക്ഷ്മി സിനിമയിൽ എത്തിയത്.
തന്നേക്കാൾ വലിയ മുൻഗാമികൾ ഉണ്ടായിരുന്നില്ല സ്മിതയ്ക്ക്, പിൻഗാമികളും, വെള്ളിത്തിരയിൽ ചുവടുകൾ കൊണ്ടും, ഉടലുകൊണ്ടും പ്രക്ഷകരെ കൈയ്യിലെടുത്തവൾ. ഒരിക്കൽ എവിഎം സ്റ്റുഡിയോയ്ക്ക് സമീപത്ത് വച്ച് സ്മിതയെ കണ്ട സംവിധായകനും നടനുമായ വിനു ചക്രവർത്തിയാണ് സിനിമയിൽ സ്മിതയുടെ ഗുരു. അദ്ദേഹമാണ് വിജയലക്ഷ്മി എന്ന ആന്ധ്രാക്കാരിയെ സിനിമയുടെ ലോകത്തിലേക്ക് കൈ പിടിച്ചു നടത്തിയത്. വിജയലക്ഷ്മിക്ക് സ്മിത എന്ന പേര് നല്‍കിയതും വിനു ചക്രവർത്തി തന്നെ. ഇംഗ്ലീഷിൽ പ്രാവീണ്യം ഇല്ലാതിരുന്ന സ്മിതയക്ക് വിനു ചക്രവർത്തിയുടെ ഭാര്യ കര്‍ണയാണ് ഇംഗ്ലീഷ് പഠിപ്പിച്ചത്. കർണ തന്നെ ഡാൻസും അഭിനയവും പഠിക്കാൻ സൗകര്യം ഒരുക്കി നൽകുകയും ചെയ്തു. ഒരു ടച്ച് അപ് ആർട്ടിസ്റ്റായിട്ടാണ് സിൽക്കിന്റെ സിനിമയിലേക്കുള്ള കടന്ന് വരവ്. വൈകാതെ ടച്ചപ്പിൽ നിന്ന് ചെറിയ റോളുകളിലൂടെ ബിഗ് സ്ക്രീനിലേക്ക്.
1980 ല്‍ തമിഴിൽ പുറത്തിറങ്ങിയ വണ്ടിച്ചക്രം എന്ന ചിത്രമാണ് സ്മിതയുടെ സിനിമ കരിയറിൽ ബ്രേക്കായത്. ആ ചിത്രത്തിലെ കഥാപാത്രത്തിനു ഡയറക്ടർ നൽകിയ പേര് സില്‍ക്ക് എന്ന്.. വളരെ മോശം സ്വഭാവങ്ങളുള്ള സിൽക്ക് എന്ന കഥാപാത്രം പിന്നീട് സ്മിതയുടെ പേരിന്‍റെ ഭാഗമായി മാറി . സ്മിത അങ്ങനെ ‘സിൽക്ക് സ്മിത’ ആയി.. വണ്ടിച്ചക്രം വൻഹിറ്റായതോടെ സ്മിതയെ തേടി നിരവധി അവസരങ്ങളെത്തിയത് . പക്ഷെ എല്ലാം സമാനരീതിയിലുള്ള കഥാപാത്രങ്ങളായിരുന്നു എന്നുമാത്രം. പിന്നീട് 1982ൽ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം ‘മൂണ്‍ട്രു മുഖം’ആണ് സിൽക്ക് സ്മിതയുടെ കരിയറിൽ വഴിത്തിരിവായത്. ആ ചിത്രത്തോടെ സൗത്ത് ഇന്ത്യൻ സിനിമയിലെ മാദക സൗന്ദര്യം ആയി സ്മിമ വാഴ്ത്തപ്പെട്ടു. ബോൾഡ് വസ്ത്രധാരണത്തിലൂടെയും മാദക നൃത്തരംഗങ്ങളിലൂടെയും ആ പേര് സ്മിത അര്‍ഥവത്താക്കുകയും ചെയ്തു. മലയാളിയായ ആന്റണി ഇസ്‌മാൻ സംവിധാനം ചെയ്ത ഇണയെ തേടിയിലൂടെയാണ് പത്തൊൻപതാം വയസിൽ വിജയലക്ഷ്മി ലക്ഷ്മി സിനിമയിൽ എത്തിയത്.
ഗ്ലാമർ വേഷങ്ങളിൽ തളയ്ക്കപ്പെട്ടെങ്കിലും മറിച്ചുള്ള ചിത്രങ്ങളിൽ സ്മിതയുടെ അഭിനയപാടവവും പല ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം ചെയ്ത സീരിയസ് കഥാപാത്രങ്ങൾ നിരൂപക പ്രശംസ വരെ നേടുകയും ചെയ്തിരുന്നു. 1980 കളിൽ ഏറ്റവും തിരക്കുള്ള താരങ്ങളിലൊരാളായി സ്മിത. നീർമ്മാതാക്കൾ അവരുടെ ഡേറ്റ് വാങ്ങിയശേഷം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങേണ്ട തരത്തിൽ പ്രശസ്തി വളർന്നു. അത്രയ്ക്കായിരുന്ന സ്മിതയുടെ ആരാധകമൂല്യം. തിരക്കുള്ള നടിയായിരുന്നുവെങ്കിലും വ്യക്തി ബന്ധങ്ങൾ വളരെ കുറവായിരുന്നു സ്മിതയക്ക്. പൊതുവെ പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരിയായിരുന്നു. എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം പലപ്പോഴും അവരെ ഒരു അഹങ്കാരിയാക്കി ചിത്രീകരിച്ചു.
വിദ്യാഭ്യാസം കുറവായിരിന്നിട്ടു പോലും ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള സ്മിതയുടെ കഴിവ് സഹപ്രവർത്തകരെ പോലും അമ്പരപ്പിച്ചിരുന്നു. നാട്ടിൻപുറത്തുനിന്ന വന്ന വിദ്യാഭ്യാസം കുറവായ ഒരു പെണ്‍കുട്ടിയെ ഒരു സിനിമാ താരത്തിന്‍റെ എല്ലാ പ്രൗഡിയിലേക്കും എത്താൻ പ്രാപ്തരാക്കിയത് വിനു ചക്രവര്‍ത്തിയും അദ്ദേഹത്തിന്‍റെ ഭാര്യയും തന്നെയാണെന്ന് നിസംശയം പറയാം.
സിനിമ കരിയറിലെ തീരുമാനങ്ങളിൽ സ്മിത ഒരിക്കലും ദുഃഖിച്ചിരുന്നില്ല. താനെടുത്ത തീരുമാനങ്ങളുടെ ഉത്തരവാദിത്തം തന്‍റേത് മാത്രമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന താരത്തിന് പ്രത്യേകിച്ച് പരാതികളും ഉണ്ടായിരുന്നില്ല. മൃദുലമായ സംസാരിക്കുന്ന കുട്ടികളുടെ പോലെ സ്വഭാവം ഉള്ള ആളെന്നാണ് സഹപ്രവർത്തകർ സ്മിതയെ വിശേഷിപ്പിക്കുന്നത്.
1996 സെപ്റ്റംബർ 23നാണ് തെന്നിന്ത്യയുടെ സൗന്ദര്യ റാണിയെ ചെന്നൈയിലെ വീട്ടില്‍ ഒരു മുഴം കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.. സിനിമാ ലോകത്തെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ച ഒരു മരണo. പോസ്റ്റുമോര്‍ട്ടത്തിൽ തൂങ്ങിമരണം എന്ന് പറയുന്നുണ്ടെങ്കിലും സ്മിതയുടെ പെട്ടെന്നുള്ള മരണത്തിൽ പല ദുരൂഹതകളും ഉയർന്നിരുന്നു. സിനിമാ നിർമ്മാണത്തെ തുടർന്നുണ്ടായ നഷ്ടം,വിഷാദ രോഗം തുടങ്ങി പല കാരണങ്ങൾ പലരും നിരത്തിയെങ്കിലും യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ട്.
Story Highlights: Silk Smitha Death Anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here