സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം; പ്രായത്തർക്കം പ്രതിഫലിക്കും, മത്സരത്തിനും സാധ്യത
24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടിയുയരും. വൈകിട്ട് പുത്തരിക്കണ്ടം മൈതാനത്ത് മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തും. പൊതുസമ്മേളന നഗരിയായ പുത്തരിക്കണ്ടം മൈതാനിയിലും പ്രതിനിധി സമ്മേളന നഗരിയായ ടാഗോര്‍ തീയറ്ററിലെ വെളിയം ഭാര്‍ഗവന്‍ നഗറിലും പൂര്‍ത്തിയായി.
75 എന്ന പ്രായപരിധി സംസ്ഥാന കൗൺസിൽ അംഗങ്ങൾക്കു ബാധകമാക്കുന്നതിനെതിരെ 75 പിന്നിട്ട നേതാക്കളായ കെ.ഇ.ഇസ്മായിലും സി.ദിവാകരനും എതിർപ്പു പരസ്യമാക്കിയതിനാൽ പ്രതിനിധി സമ്മേളനത്തിലും അതു പ്രതിഫലിക്കും. പ്രായപരിധിക്കു ഭരണഘടനാ സാധുത പാർട്ടി കോൺഗ്രസിൽ ഉറപ്പാക്കുന്നതിനു മുൻപു സംസ്ഥാനത്തു നടപ്പാക്കരുതെന്ന പ്രമേയം കൊണ്ടുവരാനും വോട്ടെടുപ്പ് ആവശ്യപ്പെടാനുമാണ് ഇസ്മായിൽ പക്ഷത്തിന്റെ നീക്കം. എന്നാൽ പ്രമേയത്തിനു പ്രസീഡിയം അനുമതി ആവശ്യമാണ്.
സെക്രട്ടറി സ്ഥാനത്തേക്കു സർവസമ്മതനായി കാനം രാജേന്ദ്രനെ മൂന്നാമതും തിരഞ്ഞെടുക്കാൻ അനുവദിക്കില്ലെന്ന വാശിയിലാണ് ഇസ്മായിൽ പക്ഷം. പുതിയ 100 അംഗ കൗൺസിലിൽ 50–55 പേരുടെ പിന്തുണയാണ് അവർ അവകാശപ്പെടുന്നത്. പ്രായപരിധിക്കെതിരെ ആ വിഭാഗം നടത്തുന്ന നീക്കത്തിന്റെ ഭാവി ഇപ്പോൾ ആടിക്കളിക്കുന്നവരെ സ്വാധീനിച്ചേക്കാം.
Read Also: സിപിഐ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം
പ്രായപരിധി നടപ്പിലായില്ലെങ്കിൽ ഇസ്മായിൽ കാനത്തിനെതിരെ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ചേക്കും. ഇസ്മായിൽ കൗൺസിലിൽനിന്ന് ഒഴിവാക്കപ്പെട്ടാൽ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബുവിനെ മത്സരിപ്പിക്കണം എന്ന ആലോചനയാണു മുറുകുന്നത്.
Story Highlights: CPI State Conference 2022 Starts Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here