ജമീമയ്ക്കും ദീപ്തിയ്ക്കും ഫിഫ്റ്റി; യുഎഇക്കെതിരെ തകർച്ച അതിജീവിച്ച് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

വനിതാ ഏഷ്യാ കപ്പിൽ യുഎഇക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 178 റൺസാണ് നേടിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 19 റൺസ് എന്ന നിലയിൽ പതറിയ ഇന്ത്യയെ നാലാം വിക്കറ്റിൽ ദീപ്തി ശർമയും ജമീമ റോഡ്രിഗസും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവരും അർധസെഞ്ചുറി നേടി. പുറത്താവാതെ 75 റൺസ് നേടിയ ജമീമ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ദീപ്തി ശർമ 64 റൺസെടുത്തു. (india uae womens asia cup)
Read Also: വനിതാ ടി-20 ലോകകപ്പ് മത്സരക്രമം പുറത്തിറക്കി ഐസിസി; ഇന്ത്യ-പാകിസ്താൻ മത്സരം ഫെബ്രുവരി 12ന്
ഹർമൻപ്രീത് കൗർ, രാധ യാദവ്, ഷഫാലി വർമ, മേഘ്ന സിംഗ് എന്നിവർക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ വിശ്രമം അനുവദിച്ച സ്മൃതി മന്ദന, പൂജ വസ്ട്രാക്കർ, സ്നേഹ് റാണ എന്നിവർക്കൊപ്പം രേണുക സിംഗും ടീമിലെത്തി. സ്മൃതിയാണ് ടീമിനെ നയിച്ചത്. ഓപ്പണിംഗിലും ഇന്ന് മാറ്റമുണ്ടായി. സബ്ബിനേനി മേഘ്നയ്ക്കൊപ്പം ഓപ്പൺ ചെയ്തത് റിച്ച ഘോഷ്. എന്നാൽ, നേരിട്ട ആദ്യ പന്തിൽ തന്നെ റിച്ചയും (0) കുറഞ്ഞ സ്കോറിന് സബ്ബിനേനി മേഘ്നയും (10) ഡയലൻ ഹേമലതയും (2) മടങ്ങിയതോടെ ഇന്ത്യ പതറി. പവർ പ്ലേയിൽ ഇന്ത്യ നേടിയത് വെറും 26 റൺസ്.
Read Also: ‘കിരീടസാധ്യത ഇന്ത്യക്കും ഓസ്ട്രേലിയക്കും’; ഇംഗ്ലണ്ടിനുള്ളത് മികച്ച ടീമെന്ന് മൊയീൻ അലി
എന്നാൽ, നാലാം വിക്കറ്റിൽ ദീപ്തി ശർമയും ജമീമ റോഡ്രിഗസും ഒത്തുചേർന്നതോടെ സ്കോർ ഉയർന്നു. ദീപ്തി മെല്ലെ തുടങ്ങിയപ്പോൾ ജമീമ തുടക്കം മുതൽ ആക്രമിച്ചുകളിച്ചു. 38 പന്തുകളിൽ ദീപ്തിയും 32 പന്തുകളിൽ ജമീമയും ഫിഫ്റ്റി തികച്ചു. 129 റൺസ് നീണ്ട കൂട്ടുകെട്ട് ഒടുവിൽ 18ആം ഓവറിൽ വേർപിരിഞ്ഞു. 49 പന്തുകളിൽ 5 ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 64 റൺസെടുത്ത ദീപ്തിയാണ് മടങ്ങിയത്. സ്ഥാനക്കയറ്റം കിട്ടിയെത്തിയ പൂജ വസ്ട്രാക്കർ 5 പന്തുകളിൽ ഒരു ബൗണ്ടറിയും സിക്സറും സഹിതം 13 റൺസെടുത്ത് പുറത്തായി. കിരൺ നവ്ഗിരെ 4 പന്തുകളിൽ രണ്ട് ബൗണ്ടറി അടക്കം 10 റൺസെടുത്ത് പുറത്താവാതെ നിന്നു. 45 പന്തുകളിൽ 11 ബൗണ്ടറി സഹിതം 75 റൺസ് നേടിയ ജമീമയും നോട്ടൗട്ടാണ്.
Story Highlights: india 178 uae womens asia cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here