പ്രതിസന്ധികളിലും പ്രസന്നഭാവം വിടാത്ത മുഖവുമായി ജീവിച്ച പ്രഭുലാല്‍

പ്രഭുലാല്‍ പ്രസന്നന്‍…തന്റെ മുഖമാണ് പ്രഭുലാലിനെ സമൂഹത്തില്‍ ശ്രദ്ധേയനാക്കിയത്. മുഖത്തും ശരീരത്തും ചെറുപ്പത്തിലേ രൂപപ്പെട്ട വലിയ മറുകായിരുന്നു പ്രഭുലാലിനെ വ്യത്യസ്തനാക്കിയത്. അപൂര്‍വ രോഗത്തോട് മല്ലിട്ട് ജീവിക്കുമ്പോഴും എന്നും പുഞ്ചിരിച്ച മുഖം. കലാരംഗത്ത് എന്നും സജീവം. എല്ലാവര്‍ക്കും പ്രിയപ്പെട്ടവന്‍.
സോഷ്യല്‍ മിഡിയയിലൂടെ പ്രഭുലാലിന്റെ വിശേഷങ്ങള്‍ കണ്ടവര്‍ക്കറിയാം, ജീവിതത്തില്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് എന്നും പ്രഭുലാല്‍ എന്ന ചെറുപ്പക്കാരന്‍ വലിയ പ്രചോദനം തന്നെയായിരുന്നു.
ആകെയുള്ള ഒറ്റ ജീവിതത്തില്‍ വിഷമങ്ങള്‍ക്ക് സ്ഥാനമില്ലെന്നായിരുന്നു പ്രഭുലാല്‍ എന്നും പറയുന്നത്. കുട്ടിക്കാലത്ത് സ്‌കൂള്‍ കാലഘട്ടം മുതല്‍ തന്നെ പല തരത്തില്‍ വിവേചനം നേരിട്ടിരുന്നു പ്രഭുലാല്‍. മാതാപിതാക്കളുടെയും ഉറ്റസുഹൃത്തുക്കളുടെയും പിന്തുണ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
പലരും കൗതുകത്തോടെയും പേടിയോടെയുമാണ് കുട്ടിക്കാലത്ത് പ്രഭുവിനെ നോക്കിയിരുന്നെങ്കില്‍ കാലം മാറുന്നതനുസരിച്ച് ആ നോട്ടങ്ങളും കുറേയൊക്കെ മാറി. അങ്ങനെ ആലപ്പുഴക്കാര്‍ക്ക് മാത്രമല്ല, പ്രഭുലാലിനെ കുറിച്ച് കേട്ടറിഞ്ഞവര്‍ക്കെല്ലാം പിന്നീട് ആ ചെറുപ്പക്കാരന്‍ പ്രിയപ്പെട്ടവനായി.
പാട്ടുകാരനും ചിത്രകാരനും പ്രഭാഷകനുമായി പ്രഭുലാല്‍ കലാരംഗത്തും സജീവമായിരുന്നു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. പ്രഭുലാല്‍ അഭിനയിച്ച മറുകന്‍ എന്ന പേരില്‍ ഒരു ഷോര്‍ട്ട് ഫിലിമും ഉണ്ട്. ശാശീരിക അവശതകള്‍ പലഘട്ടത്തില്‍ തളര്‍ത്തിയെങ്കിലും പഠനത്തില്‍ മികവ് കാത്തുസൂക്ഷിക്കാനും പ്രഭുലാലിനായി.
Read Also: ആ പുഞ്ചിരി ഇനിയില്ല; പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു
ഇതിനെല്ലാമിടയില്‍ മകനെ കുറിച്ച് തന്നെ എഴുതിയ കവിതയിലൂടെ പ്രഭുലാലിനെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാന്‍ അദ്ദേഹത്തിന്റെ പിതാവനായി. ഭിന്നശേഷിക്കാരന്‍ എന്ന പേരിലായിരുന്നു ആ കവിത പ്രസിദ്ധീകരിക്കപ്പെട്ടത്. തൃക്കുന്നപ്പുഴ പ്രസന്നന്‍ എന്ന പേരിലാണ് പ്രഭുലാലിന്റെ പിതാവ് പുസ്തകങ്ങള്‍ എഴുതിയിരുന്നത്.
മാലിഗ്‌നന്റ് മെലോമ എന്ന സ്‌കിന്‍ കാന്‍സര്‍ ആയിരുന്നു പ്രഭുലാലിനെ ബാധിച്ചത്. വലത് തോളിലുണ്ടായ മുഴ പഴുത്ത് വലത് കൈക്ക് സ്വാധീനം കുറയുകയും ചെയ്തിരുന്നു. ഈ ചികിത്സകള്‍ക്കിടെയാണ് സ്‌കിന്‍ കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്.
Story Highlights: prabhulal prasannan life story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here