കൊച്ചി മെട്രോയിലെ ഗ്രാഫിറ്റി; പിന്നിൽ അറസ്റ്റിലായ ഇറ്റാലിയൻ പൗരന്മാരല്ലെന്ന് പൊലീസ്

കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത സംഭവത്തിന് പിന്നിൽ റെയിൽ ഗൂൺ സംഘത്തിലെ മറ്റ് അംഗങ്ങൾ എന്ന നിഗമനത്തിൽ പോലിസ്. മുട്ടം യാർഡിൽ ഗ്രാഫിറ്റി ചെയ്തത് അഹമ്മദാബാദിൽ അറസ്റ്റിലായ ഇറ്റാലിയൻ പൗരന്മാരല്ല. ഇറ്റാലിയൻ പൗരന്മാരെ കൊച്ചി മെട്രോ പൊലിസ് ചോദ്യം ചെയ്തു.
കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി വരച്ചത് ഇറ്റാലിയൻ പൗരന്മാരല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. മെയ് 26നായിരുന്നു കൊച്ചി മെട്രോയിൽ അജ്ഞാതർ ഗ്രാഫിറ്റി ചെയ്തത്. എന്നാൽ അഹമ്മദാബാദിൽ അറസ്റ്റിലായ ഇറ്റാലിയൻ സ്വദേശികൾ ഇന്ത്യയിലെത്തിയത് സെപ്റ്റംബർ 24 നാണ്. അഹമ്മദാബാദ് മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് തൊട്ട് മുൻപാണ് ടാസ് എന്ന ഗ്രാഫിറ്റി വരച്ചത്. പിന്നാലെ ഇറ്റാലിയൻ പൗരന്മാരായ ജാൻലുക, സാഷ, ഡാനിയേൽ, പൗലോ എന്നിവരെ നഗരത്തിലെ ഫ്ലാറ്റിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊച്ചി, ജയ്പൂർ, ദില്ലി, മുബൈ മെട്രോ സ്റ്റേഷനിലെ ഗ്രാഫിറ്റിക്ക് പിന്നിലും ഇവരെന്ന സൂചനകൾ പുറത്തുവന്നു. കൊച്ചിയിലെ ഗ്രാഫിറ്റിക്ക് പിന്നിലും ഇറ്റലിയൻ പൗരന്മാരാണെന്ന സംശയത്തിലാണ് കൊച്ചി പൊലീസ് അഹമ്മദാബാദിലെത്തി പ്രതികളെ ചോദ്യം ചെയ്തത്. കൊച്ചിയിലെ സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് ഇവർ നൽകിയ മൊഴി. കൗതുകത്തിന് വേണ്ടിയാണ് ഹൈദരാബാദിലെ മെട്രോയിൽ ഗ്രാഫിറ്റി ചെയ്തതെന്നും മൊഴിയിൽ പറയുന്നു. കൊച്ചി മെട്രോയുടെ അതിസുരക്ഷ മേഖലയായ മുട്ടം യാർഡിലെ നിർത്തിയിട്ടിരുന്ന ബോഗികളിൽ Burn, Splash എന്നിങ്ങനെയായിരുന്നു അക്ഷരചിത്രം വരച്ചത്. റെയിൽ ഗൂൺസ് സംഘത്തിലെ മറ്റ് അംഗങ്ങൾ ആണ് കൊച്ചിയിലെ സംഭവത്തിന് പിന്നിൽ എന്ന് പോലിസ് പറയുന്നുണ്ടെങ്കിലും പ്രതികളെ കുറിച്ച് യാതൊരു സൂചനയുമില്ല.
Story Highlights: kochi metro graffiti italian police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here