അധ്യക്ഷനെ തെരഞ്ഞെടുക്കാൻ ‘കോൺഗ്രസ് നാളെ പോളിംഗ് ബൂത്തിലേക്ക്’

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നാളെ(ഒക്ടോബർ 17) നടക്കും. രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാർട്ടിയായ അഖിലേന്ത്യാ കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന് സംഘടനാതലത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി. രാജ്യത്തുടനീളമുള്ള 9800 പ്രതിനിധികൾക്കായി 40 പോളിംഗ് സ്റ്റേഷനുകളും 68 ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. കോൺഗ്രസ് സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
ഡൽഹിയിൽ രണ്ട് പോളിംഗ് കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഒരെണ്ണം കോൺഗ്രസ് ആസ്ഥാനത്തും മറ്റൊന്ന് ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫീസിലും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവർ നാളെ കോൺഗ്രസ് ആസ്ഥാനത്ത് വോട്ട് ചെയ്യും. കൂടാതെ 50 ഓളം കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളും 24 അക്ബർ റോഡിലുള്ള ഹെഡ്ക്വാർട്ടേഴ്സിൽ വോട്ട് രേഖപ്പെടുത്തും. സ്ഥാനാത്ഥികളായ ശശി തരൂർ തിരുവനന്തപുരത്തും, മല്ലികാർജുൻ ഖർഗെ ബാംഗ്ലൂരിലും വോട്ട് ചെയ്യും.
രാഹുൽ ഗാന്ധി നാളെ ബെല്ലാരിയിൽ വോട്ട് രേഖപ്പെടുത്തും. ഭാരത് ജോഡോ യാത്രയ്ക്കായി രാഹുൽ ഇപ്പോൾ കർണാടകയിലാണ്. ബെല്ലാരിയിലെ ജോഡോ യാത്രാ ക്യാമ്പിൽ വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധി ഉൾപ്പെടെ 50 ഓളം പദയാത്രിക്കാർക്ക് ക്യാമ്പിൽ തന്നെ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം സ്ഥാനാർത്ഥികളുടെ പ്രചാരണം ഇന്നവസാനിക്കും. 19 ന് പുതിയ കോൺഗ്രസ് അധ്യക്ഷനെ പ്രഖ്യാപിക്കും.
Story Highlights: congress president election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here