സാങ്കേതിക സര്‍വകലാശാലയിലെ വി സി നിയമനം റദ്ദാക്കിയ നടപടി; ന്യായീകരിച്ച് ഡോ.ആര്‍ ബിന്ദു

ഡോ.എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനത്തെ ന്യായീകരിച്ച് മന്ത്രി ഡോ.ആര്‍ ബിന്ദു. ഡോ.എം എസ് രാജശ്രീ മതിയായ യോഗ്യതയും കാഴ്ചപ്പാടുമുള്ള വ്യക്തിയാണെന്ന് മന്ത്രി പറഞ്ഞു. സുപ്രിംകോടതി ഉത്തരവ് ലഭിച്ചശേഷം തുടര്‍നടപടികള്‍ ആലോചിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.
വി സി നിയമന ഉത്തരവ് റദ്ദാക്കിയ സുപ്രിംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഹര്‍ജിക്കാരന്‍ പ്രതികരിച്ചു. തനിക്ക് നീതി നിഷേധിക്കപ്പെടുന്നുവെന്ന് തോന്നിയതിനാലാണ് സുപ്രിംകോടതിയെ സമീപിച്ചതെന്ന് ഡോ. പി എസ് ശ്രീജിത്ത് ട്വന്റിഫോറിനോട് പ്രതികരിച്ചു.
ഡോ.എം എസ് രാജശ്രീയുടെ നിയമനമാണ് ഇന്ന് സുപ്രിംകോടതി റദ്ദാക്കിയത്. നിയമനം ചട്ടപ്രകാരമല്ലെന്ന ഹര്‍ജിയിലാണ് കോടതി ഉത്തരവ്. വി സി നിയമനത്തില്‍ ചാന്‍സലര്‍ക്ക് പാനല്‍ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് കൈമാറുക മാത്രമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. സാങ്കേതിക സര്‍വകലാശാല മുന്‍ ഡീന്‍ ശ്രീജിത് പി എസ് ആണ് വൈസ് ചാന്‍സലര്‍ നിയമനം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. 2013ലെ യുജിസി ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് വി സി നിയമനം നടന്നതെന്ന് സുപ്രിംകോടതി പ്രധാനമായും ചൂണ്ടിക്കാട്ടി.
Read Also: സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഉത്തരവ്; ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍വകലാശാല കോടതിയിലേക്ക്
അതേസമയം യുജിസി ചട്ടങ്ങള്‍ പ്രകാരം സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ അധികാരമുണ്ടെന്നായിരുന്നു വാദിഭാഗത്തിന്റെ വാദം. ഈ വാദമാണ് കോടതി തള്ളിയത്. യുജിസിയുടെ അനുമതിയോടെയാണ് എന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനം റദ്ദാക്കിയത്.
Story Highlights: Dr. R. Bindu Defended vc appointment at technical university
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here