Advertisement

കെ ടി ജലീലിന്റെ ആത്മകഥ ‘പച്ച കലർന്ന ചുവപ്പി’ന്റെ പ്രസിദ്ധീകരണം നിർത്തി സമകാലിക മലയാളം വാരിക

October 21, 2022
Google News 2 minutes Read

കെ.ടി ജലീലിന്റെ ആത്മകഥ ‘പച്ച കലർന്ന ചുവപ്പി’ന്റെ പ്രസിദ്ധീകരണം നിർത്തി സമകാലിക മലയാളം വാരിക. അവിചാരിതമായ കാരണങ്ങളാൽ പ്രസിദ്ധീകരണം നിർത്തുന്നുവെന്നാണ് പത്രാധിപ സമിതിയുടെ അറിയിപ്പ്. കെ ടി ജലീല്‍ ജീവിതം എഴുതുന്നു’ എന്ന ടാഗ് ലൈനോടെ എത്തിയ പംക്തി 21 ലക്കങ്ങള്‍ പിന്നിടുമ്പോഴാണ് അപ്രതീക്ഷിതമായി നിര്‍ത്തുന്നത്. ഈ ലക്കം പുറത്തിറിങ്ങിയ വാരികയിലാണ് പംക്തി നിര്‍ത്തുന്നതായി അറിയിച്ചത്.

എന്നാൽ ലേഖനം കൃത്യ സമയത്ത് കെ ടി ജലീൽ എഴുതി നൽകാത്തതാണ് നിര്‍ത്തിവയ്ക്കുന്ന നിലയിലേക്ക് എത്തിച്ചത് എന്ന് വാരികയുടെ പത്രാധിപർ സജി ജെയിംസ് ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു.

തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങളായിരുന്നു ‘പച്ച കലർന്ന ചുവപ്പി’ലൂടെ ജലീല്‍ വായനക്കാരുമായി പങ്കുവച്ചിരുത്. മുസ്ലിം ലീഗിൽ നിന്നും സിപിഐഎമ്മിലേയ്ക്കുള്ള മാറ്റം, 2006ലെ കുറ്റിപ്പുറം തെരഞ്ഞെടുപ്പ്, ബന്ധു നിയമന വിവാദം, രാജി തുടങ്ങിയവയെല്ലാം പുസ്തകത്തിലുണ്ടാകുമെന്നും കെടി ജലീൽ പറഞ്ഞിരുന്നു.

Read Also: വിവാദ പരാമര്‍ശം, പിന്നീട് പിന്‍വലിക്കല്‍: മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ജലീല്‍

ജസ്റ്റിസ് സിറിയക് ജോസഫിന്റെ മുൻകാല ചരിത്രം സംബന്ധിച്ച് ചില വെളിപ്പെടുത്തലുകളും ലേഖനത്തിലുണ്ടെന്ന് കെടി ജലീല്‍ പറഞ്ഞിരുന്നു. 2006ലെ കുറ്റിപ്പുറം തെരഞ്ഞെടുപ്പും തുടർന്നുണ്ടായ ലീഗിന്‍റെ ആക്രമണവും കുഞ്ഞാലിക്കുട്ടിയുമായി അകൽച്ചയും മുഖ്യമന്ത്രിയുമായുളള അടുപ്പത്തെക്കുറിച്ചുമെല്ലാം ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ട്.

ഇതിനിടെ പച്ചകലര്‍ന്ന ചുവപ്പ് നിര്‍ത്തിവച്ചതെന്തുകൊണ്ടെന്ന വിശദീകരണവുമായി വാരികയുടെ പത്രാധിപർ സജി ജെയിംസ് രംഗത്തെത്തി. ഫേസ്ബുക് കുറിപ്പിലൂടെയാണ് അദ്ദേഹം വിശദീകരണം നൽകിയത്.

പച്ചകലര്‍ന്ന ചുവപ്പ് നിര്‍ത്തിവച്ചതെന്തുകൊണ്ട്?

കഴിഞ്ഞ മെയ് ആദ്യ ആഴ്ച കെ ടി ജലീലിന്റെ ആത്മകഥ, പച്ചകലര്‍ന്ന ചുവപ്പ് പ്രസിദ്ധീകരിച്ചു തുടങ്ങുമ്പോള്‍ മുതല്‍ ഇതുവരെ വായനക്കാരില്‍ നിന്നു ഞങ്ങള്‍ക്കു കിട്ടിക്കൊണ്ടിരുന്നത് സ്വാഭാവികമായും സമ്മിശ്ര പ്രതികരണങ്ങളാണ്. ആത്മകഥയെന്നല്ല എന്തു പ്രസിദ്ധീകരിച്ചാലും അനുകൂലമായും എതിര്‍ത്തും കത്തുകളും വിളികളും മറ്റുമുണ്ടാവുന്നത് പതിവാണുതാനും. എംഎല്‍എയും മുന്‍ മന്ത്രിയും പ്രമുഖ ഇടതുസഹയാത്രികരിലൊരാളുമായ കെ ടി ജലീലിന്റെ പല തുറന്നു പറച്ചിലുകളും പലരെയും അലോസരപ്പെടുത്തുന്നത് വിവിധ പ്രതികരണങ്ങളിലൂടെ അപ്പപ്പോള്‍ വാരിക അറിയുന്നുണ്ടായിരുന്നു. നേരെ മറിച്ച്, കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയണമെന്നും പഴയകാലം പറയുന്നത് പിന്നത്തേയ്ക്കു മാറ്റിവച്ച് സമകാലിക രാഷ്ട്രീയ അനുഭവങ്ങളിലേക്കു പോകണമെന്നും പറഞ്ഞവരുമുണ്ട് നിരവധി. കെ ടി ജലീലിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനും കേസുകളില്‍ കുടുക്കാനും നടന്ന ശ്രമങ്ങള്‍, മന്ത്രിപദവിയില്‍ നിന്നുള്ള രാജിയിലേക്ക് എത്തിച്ച സംഭവങ്ങള്‍ തുടങ്ങിയതിലൊക്കെ അദ്ദേഹം എന്തു പറയുന്നു; ‘അന്തര്‍നാടകങ്ങള്‍’ എന്തൊക്കെയാണ്, പുറത്തുവരാതെ രാഷ്ട്രീയ അകങ്ങളില്‍ നീറിപ്പുകഞ്ഞത് എന്തൊക്കെയാണ് എന്നൊക്കെ അറിയാനുള്ള കേരളത്തിന്റെ ആകാംക്ഷ പത്രാധിപസമിതിയെ ചുട്ടുപൊള്ളിച്ചിട്ടുണ്ട്. പക്ഷേ, അദ്ദേഹം അതിന്റെ സ്വാഭാവിക ഒഴുക്കില്‍ത്തന്നെ എഴുതട്ടെ എന്നും, സമയമെടുത്തും സ്വന്തം തീരുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തിലും മുന്‍ഗണന നിശ്ചയിക്കട്ടെ എന്നുമായിരുന്നു ഞങ്ങളുടെ നിലപാട്. എഴുതുന്ന ആളുടെ സ്വാതന്ത്ര്യത്തിലേക്ക് സെന്‍സേഷനലിസത്തിന്റെ സമ്മര്‍ദവും ഇടപെടലും നടത്തുന്നതല്ല സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം എന്നതു തന്നെയാണ് കാരണം.

പച്ച കലര്‍ന്ന ചുവപ്പ് ഇനിയും മുന്നോട്ട് എഴുതാനും രാഷ്ട്രീയ പ്രാധാന്യമുള്ള പലതും അതില്‍ വരാനുമുണ്ട് എന്നുതന്നെയാണ് കെ ടി ജലീലില്‍ നിന്നു ഞങ്ങള്‍ മനസ്സിലാക്കിയത്. എന്നാല്‍ അദ്ദേഹത്തിന്റെ വിദേശയാത്രയുടെ സന്ദര്‍ഭത്തില്‍ എഴുത്ത് മുടങ്ങുന്ന സ്ഥിതിയുണ്ടായി. 2022 ഒക്ടോബര്‍ 17നു പുറത്തിറങ്ങിയ ലക്കത്തിനു ശേഷം ഏതാനും ആഴ്ചത്തേക്കു പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കണം എന്നും തിരിച്ചുവന്ന ശേഷം എഴുതിത്തരാം എന്നും പറഞ്ഞു. അതായത് 2022 ഒക്ടോബര്‍ 24ന്റെ ലക്കം മുതല്‍ ചില ലക്കങ്ങള്‍ പച്ച കലര്‍ന്ന ചുവപ്പ് മുടങ്ങും. ഈ സമീപനം അംഗീകരിക്കാന്‍ വാരികയ്ക്കു ബുദ്ധിമുട്ടുണ്ടായി. മുന്‍കൂട്ടി നിശ്ചയിച്ച യാത്രയാണ്; അതനുസരിച്ച് പരമ്പര എഴുതിത്തരാനുള്ള ഉത്തരവാദിത്തവും അദ്ദേഹത്തിനുണ്ട്. ആ ഉത്തരവാദിത്തം അദ്ദേഹം പാലിക്കാതിരുന്നതുകൊണ്ട് ഈ ലക്കം മുതല്‍ പച്ച കലര്‍ന്ന ചുവപ്പിന്റെ പ്രസിദ്ധീകരണം സ്ഥിരമായി നിര്‍ത്തിവയ്ക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. അത് വായനക്കാരെ അറിയിക്കുകയും ചെയ്തു.

അതിനപ്പുറത്ത്, അദ്ദേഹം എഴുതിയ ഉള്ളടക്കവും ഈ തീരുമാനവുമായി യാതൊരു ബന്ധവുമില്ല. പ്രസിദ്ധീകരിക്കാവുന്നത് എന്തെന്നും പ്രസിദ്ധീകരിക്കാന്‍ പാടില്ലാത്തത് എന്തെന്നും കൃത്യമായി ബോധ്യമുള്ള പത്രാധിപസമിതിയുള്ള പ്രസിദ്ധീകരണമാണ് സമകാലിക മലയാളം വാരിക. കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലത്തെപ്പോലെതന്നെ തുടര്‍ന്നും വായനക്കാരുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്. – സജി ജെയിംസ് കുറിച്ചു.

Story Highlights: Samakalika Malayalam Stops Publishing K T Jaleels Autobiography

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here