യുവതിയെ ആക്രമിച്ച കേസിലെ പ്രതിയാണ് വീട്ടിൽ അതിക്രമിച്ച് കയറിയതെന്ന് സംശയം; കുറവൻകോണത്തെ വീട്ടമ്മ

തിരുവനന്തപുരം മ്യൂസിയത്തിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയാണ് തന്റെ വീട്ടിലും അതിക്രമിച്ച് കയറിയതെണ് സംശയത്തിൽ കുറവൻകോണത്തെ വീട്ടമ്മ. രേഖാ ചിത്രത്തിലുള്ള ആളിനോട് സാമ്യമുണ്ടെന്ന് വീട്ടമ്മ ട്വന്റിഫോറിനോട് പറഞ്ഞു. വീടിൻ്റെ വാതിൽ തകർക്കാൻ ശ്രമിച്ചു. സിസിടിവി കാമറകൾ ഉള്ളിടത്ത് വീട്ടുകാരുടെ കണ്ണുവെട്ടിച്ച് മണിക്കൂറുകളോളമാണ് കഴിഞ്ഞത്. മോഷണശ്രമമല്ലെന്ന് സംശയിക്കുന്നതായും വീട്ടമ്മ വ്യക്തമാക്കി. കുറവൻകോണത്തെ അശ്വതിയുടെ വീട്ടിലാണ് സംഭവം നടന്നത്.
മ്യൂസിയം അതിക്രമ കേസിലെ പ്രതിയുടെ രേഖാചിത്രം കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ടിരുന്നു. ഇതോടെയാണ് വീട് ആക്രമിച്ചത് ഇയാൾ തന്നെയാണോയെന്ന സംശയം ബലപ്പെട്ടതെന്ന് വീട്ടമ്മ പറഞ്ഞു. സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് അക്രമിയുടെ മുഖമടക്കം വ്യക്തമായത്. കുറവൻകോണവും മ്യൂസിയവും തമ്മിൽ ഏകദേശം മൂന്ന് കിലോമീറ്റർ വ്യത്യാസം മാത്രമാണുള്ളത്. ചൊവ്വാഴ്‌ച 9.45ഓടെ വീട്ടിൽ കയറിപ്പറ്റിയ അക്രമി ടെറസിൽ കുറച്ചുനേരം കറങ്ങിനടന്ന ശേഷം മതിലുചാടി പുറത്തേക്ക് പോയി. അൽപനേരം കഴിഞ്ഞ് കയ്യിൽ ചുറ്റികയുമായി വീണ്ടും മതിലുചാടി എത്തിയ ശേഷമാണ് ജനൽചില്ലുകൾ തകർത്തത്.
Read Also: ‘ആദ്യം ഞാൻ തരിച്ചുനിന്ന് പോയി. പക്ഷെ ഉടൻ എടാ എന്ന് വിളിച്ച് അയാളുടെ പിന്നാലെ പോയി’; തിരുവനന്തപുരത്ത് വച്ച് നേരിട്ട അക്രമത്തെ കുറിച്ച് യുവതി
മ്യൂസിയത്തിൽ സ്ത്രീക്ക് നേരെ അതിക്രമമുണ്ടായത് ബുധനാഴ്ച പുലർച്ചെയാണ്. അതിനാൽ ഈ രണ്ടുസംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന സംശയത്തിലാണ് വീട്ടുകാർ. ഇത്രയും അലസമായി മുഖം പോലും മറക്കാതെ എങ്ങനെയാണ് ഒരാൾ മോഷ്ടിക്കാൻ എത്തുന്നതെന്ന സംശയവും വീട്ടുകാർക്കുണ്ട്. വിവരം മ്യൂസിയം പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Story Highlights: Museum attack incident Updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here