ഐപിഎസ് ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടിക്ക് ധോണി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു

Dhoni Moves Madras HC for Contempt Proceedings Against IPS Officer: ഐപിഎസ് ഉദ്യോഗസ്ഥൻ ജി.സമ്പത്ത് കുമാറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. ഐപിഎൽ ഒത്തുകളിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിക്കും മദ്രാസ് ഹൈക്കോടതിക്കും എതിരെ നടത്തിയ പ്രസ്താവനകളുടെ പേരിലാണ് ധോണി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഹർജി വെള്ളിയാഴ്ച വാദം കേൾക്കാനായി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ദിവസാവസാനം വരെ വാദം കേൾക്കാനായില്ല. സുപ്രീം കോടതിക്കും മദ്രാസ് ഹൈക്കോടതിക്കുമെതിരെ ഐപിഎസ് ഉദ്യോഗസ്ഥൻ അപകീർത്തികരവും അവഹേളനപരവുമായ പരാമർശങ്ങൾ നടത്തിയെന്നും, ഇത് നീതിന്യായ വ്യവസ്ഥയിലുള്ള സാധാരണക്കാരന്റെ വിശ്വാസത്തെ ഉലച്ചേക്കാമെന്നും ധോണി ആരോപിക്കുന്നു.
ജസ്റ്റിസ് മുദ്ഗൽ കമ്മിറ്റിയുടെ (2013ലെ ഐപിഎല്ലിലെ ഒത്തുകളി സംബന്ധിച്ച് സ്വതന്ത്ര അന്വേഷണത്തിനായി രൂപീകരിച്ചത്) റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ മുദ്രവച്ച കവറിൽ സൂക്ഷിക്കാനും പ്രത്യേക അന്വേഷണ സംഘത്തിന് അത് ലഭ്യമാക്കാതിരിക്കാനും സുപ്രീം കോടതി തീരുമാനിച്ചതായി സമ്പത്ത് കുമാർ പറഞ്ഞിരുന്നു. സീൽ ചെയ്ത കവർ നൽകാത്തതിൽ സുപ്രീം കോടതിക്ക് ഒരു ലക്ഷ്യമുണ്ടെന്നും സമ്പത്ത് ആരോപിച്ചതായി ധോണി തന്റെ ഹർജിയിൽ പറഞ്ഞു.
2014ൽ അന്നത്തെ പൊലീസ് ഇൻസ്‌പെക്ടർ ജനറലായിരുന്ന കുമാറിനെതിരെ എന്തെങ്കിലും അഭിപ്രായങ്ങൾ പറയുന്നതിൽ നിന്നും, ഒത്തുകളി ആരോപണങ്ങളുമായി തന്നെ ബന്ധപ്പെടുത്തുന്നതിൽ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട് ധോണി സിവിൽ കേസ് ഫയൽ ചെയ്തിരുന്നു. 2014 മാർച്ച് 18 ന് മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ ധോണിക്കെതിരെ എന്തെങ്കിലും പരാമർശം നടത്തുന്നതിൽ നിന്ന് ഉദ്യോഗസ്ഥനെ വിലക്കിയിരുന്നു.
Story Highlights: Dhoni Moves Madras HC for Contempt Proceedings Against IPS Officer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here