ഇറാൻ പൗരത്വം ഉപേക്ഷിക്കാൻ തയ്യാർ; ഒമിദ് സിംഗ് ഇന്ത്യക്കായി കളിച്ചേക്കും
ഇറാൻ പൗരത്വം ഉപേക്ഷിക്കാൻ തയ്യാറെന്ന് ഇന്ത്യൻ വംശജനായ ഫുട്ബോൾ താരം ഒമിദ് സിംഗ്. ഇറാൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പൗരത്വം സ്വീകരിക്കാൻ ഒമിദ് സിംഗ് ഒരുങ്ങുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്. ഇക്കാര്യം ഒമിദ് സിംഗ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ അറിയിച്ചു. അങ്ങനെയെങ്കിൽ സമീപഭാവിയിൽ തന്നെ ഒമിദ് സിംഗ് ഇന്ത്യക്കായി കളിച്ചേക്കും.
30കാരനായ വിങ്ങർ ഒമിദിൻ്റെ പിതാവ് പഞ്ചാബ് സ്വദേശിയും മാതാവ് ഇറാൻ സ്വദേശിനിയുമാണ്. ഇറാനിലെ ഒന്നാം ഡിവിഷനിലടക്കം വിവിധ ക്ലബുകളിൽ കളിച്ചിട്ടുള്ള താരം പക്ഷേ, ഇതുവരെ ദേശീയ ജഴ്സി അണിഞ്ഞിട്ടില്ല. 2020 ഏപ്രിൽ അഞ്ചിന് ഒമിദിനെ ടീമിലെത്തിച്ചതായി ഐലീഗ് ക്ലബ് ഈസ്റ്റ് ബംഗാൾ അറിയിച്ചിരുന്നെങ്കിലും ക്ലബിനായി ഒരു മത്സരം പൊലും കളിച്ചില്ല. പിന്നീട് ഒമിദിൻ്റെ ശമ്പളവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളുമുണ്ടായി. നിലവിൽ പേർഷ്യൻ ഗൾഫ് പ്രോ ലീഗിലെ ഇറാനിയൻ ക്ലബ് അലുമിനിയം അറാക്ക് എഫ്സിയുടെ താരമാണ് ഒമിദ്.
ഒമിദിനെ നേരത്തെ തന്നെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താൻ പരിശീലകൻ ഇഗോർ സ്റ്റിമാച് ശ്രമിച്ചിരുന്നു. ഇരട്ട പൗരത്വമുള്ളവരെ ഇന്ത്യൻ ടീമിൽ പരിഗണിക്കണമെന്ന സ്റ്റിമാചിൻ്റെ നിർദ്ദേശം എഐഎഫ്എഫ് പരിഗണിച്ചില്ല. ഇറാൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പൗരത്വം സ്വീകരിക്കാൻ ഒമിദും തയ്യാറായില്ല. എന്നാൽ, ഇപ്പോൾ ഒമിദ് അതിനു തയ്യാറാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
Story Highlights: omid singh iran india citizenship
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here