10 ദിനങ്ങള്‍ 1000 കേന്ദ്രങ്ങള്‍, ഗോൾ പദ്ധതിക്ക് ഇന്ന് തുടക്കം
ഫുട്ബോള്‍ ലോകകപ്പ് ആവേശത്തോടൊപ്പം പുതിയ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഗോള്‍ പദ്ധതിക്ക് ഇന്ന് തുടക്കമാകും. എറണാകുളം കടയിരുപ്പ് ഗവണ്മെന്റ് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കായിക മന്ത്രി വി അബ്ദുറഹ്മാൻ പദ്ധതി ഉദ്ഘാടനം ചെയ്യും. കുന്നത്തുനാട് എംഎൽഎ വി.പി ശ്രീനിജൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുസമദ് തുടങ്ങിയവർ പങ്കെടുക്കും.
ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ 1000 കേന്ദ്രങ്ങളിലായി ഒരു ലക്ഷം കുട്ടികൾക്കുള്ള അടിസ്ഥാന ഫുട്ബോൾ പരിശീലനം ഇന്നാരംഭിക്കും. പ്രത്യേകം തയാറാക്കിയ പരിശീലന പാഠക്രമം അനുസരിച്ച് ദിവസവും ഓരോ മണിക്കൂര്‍ വീതമാണ് പരിശീലനം. ഓരോ കേന്ദ്രത്തിലും 100 കുട്ടികള്‍ വീതം ആയിരം കേന്ദ്രങ്ങളില്‍ നിന്നായി ഒരു ലക്ഷം കുട്ടികള്‍ക്കാണ് 10 ദിവസങ്ങളിലായി പരിശീലനം നല്‍കുന്നത്. എല്ലാ വിഭാഗം ജനങ്ങളിലും ലോകകപ്പ് സന്ദേശം എത്തിക്കുക, ഫുട്ബോളില്‍ താല്‍പര്യമുള്ള കുട്ടികള്‍ക്ക് ഹ്രസ്വകാല അടിസ്ഥാന പരിശീലനം നല്‍കുക, മികവു പുലര്‍ത്തുന്നവര്‍ക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കുക, സ്പോര്‍ട്സ് കൗണ്‍സില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവിധ കായിക വികസന സംഘടനകള്‍, യൂത്ത് ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ പുതിയ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
നവംബര്‍ 20ന് ഖത്തറില്‍ ലോകകപ്പ് ഫുട്ബോള്‍ ആരാഭിക്കുന്നതിനൊപ്പം കേരളത്തിലെ ആയിരം പരിശീലന കേന്ദ്രങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ ഗോള്‍ പോസ്റ്റുകളില്‍ പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികളും കായിക പ്രേമികളും പൊതു സമൂഹവും ചേര്‍ന്ന് ഗോളുകള്‍ സ്‌കോര്‍ ചെയ്യുക. ഓരോ ജില്ലയിലും സന്തോഷ് ട്രോഫി താരങ്ങള്‍ ക്യാംപെയ്ന്റെ അംബാസിഡര്‍മാരാകും. ആരോഗ്യവും മികച്ച കായിക ക്ഷമതയുമുള്ള തലമുറയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച SAY NO TO DRUGS ലഹരി വിരുദ്ധ ക്യാംപെയ്നും ഗോള്‍ ക്യാംപെയ്നൊപ്പം പരമാവധി പ്രചാരണം നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ-കായിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
Story Highlights: Goal project started today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here