യുക്രൈൻ തലസ്ഥാനമായ കീവിൽ മിസൈൽ ആക്രമണം
യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ മിസൈൽ ആക്രമണം. പാർപ്പിട കെട്ടിടങ്ങൾ തകർന്നതായാണ് റിപ്പോർട്ട്. രാജ്യത്തുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. തലസ്ഥാനത്ത് ആക്രമണമുണ്ടെന്നും പെ ചെർസ്ക് ജില്ലയിൽ രണ്ട് പാർപ്പിട കെട്ടിടങ്ങൾ തകർന്നതായാണ് പ്രാഥമിക അറിവെന്നും കീവ് മേയർ പ്രസ്താവനയിലൂടെ അറിയിച്ചു. രക്ഷാപ്രവർത്തകർ സംഭവസ്ഥലങ്ങളിലുണ്ട്. റഷ്യയുടെ മിസൈൽ ആക്രമണമാണിതെന്ന് പ്രസിഡന്റിന്റെ ഒഫീസ് അറിയിച്ചു.
സോവിയറ്റ് കാലഘട്ടത്തിലെ അഞ്ച് നിലകളുള്ള കെട്ടിടത്തിൽ തീ പിടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അപകടം ഇനിയും ഉണ്ടാകാമെന്നും എല്ലാവരും ഷെൽട്ടറുകളിൽ തുടരണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Read Also: ജി20 ഉച്ചകോടി: യുക്രൈൻ അധിനിവേശത്തെ അപലപിച്ച് ലോക രാജ്യങ്ങൾ
അതേസമയം ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ ശക്തമായി അപലപിച്ച് ലോക രാജ്യങ്ങൾ . രാജ്യങ്ങൾ സ്വന്തം അയൽക്കാരെ ആക്രമിക്കരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. യുദ്ധം അവസാനിപ്പിച്ച് യുക്രൈനിൽനിന്ന് റഷ്യ പുറത്തുപോകണം. യുദ്ധം ആഗോള സാമ്പത്തിക വെല്ലുവിളികളെ കൂടുതൽ വഷളാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഉച്ചകോടിയിൽനിന്ന് വിട്ടുനിന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ നടപടിയെയും ഋഷി സുനക് വിമർശിച്ചു.റഷ്യയുടെ യുക്രൈൻ അധിനിവേശം വലിയ പ്രത്യാഘാതങ്ങളാണ് ലോകത്തുണ്ടാക്കിയത്. ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അതിർത്തി സമഗ്രതയുടെയും അടിസ്ഥാന തത്ത്വങ്ങളാണ് റഷ്യ ലംഘിച്ചിരിക്കുന്നത്. നമ്മളെല്ലാവരും ഈ തത്ത്വങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഒരു രാജ്യം അയൽപക്കത്തെ ആക്രമിക്കരുത്. പൗരന്മാരുടെ അടിസ്ഥാന സൗകര്യങ്ങളെ ഇല്ലാതാക്കരുതെന്ന് ഋഷി സുനക് പറഞ്ഞു.
Story Highlights: Wave of Russian missiles hit Ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here