ശശി തരൂര്‍ ഉദ്ഘാടകനായ പരിപാടി അനവരത്തിലുള്ളതെന്ന് വിമര്‍ശനം; യൂത്ത് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത

കോട്ടയത്ത് ശശി തരൂര്‍ ഉദ്ഘാടകനായ പരിപാടിയെച്ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത. ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി അനവസരത്തിലാണെന്നാണ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നിലപാട്. പാര്‍ട്ടിയെ ക്ഷീണിപ്പിക്കാനല്ലാതെ പരിപാടി കൊണ്ട് മറ്റ് നേട്ടമൊന്നുമുണ്ടാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് രാഹുല്‍ മറിയപ്പള്ളി പറഞ്ഞു. (conflict in youth congress on shashi tharoor program)
കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ സിപിഐഎമ്മും ബിജെപിയും വലിയ ആയുധമാക്കി പാര്‍ട്ടിക്കെതിരെ പ്രയോഗിക്കുന്ന പശ്ചാത്തലത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പരിപാടിയെ താന്‍ എതിര്‍ക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. പാര്‍ട്ടിയെ ശിഥിലമാക്കുന്ന ഒരു നടപടിയോടും യോജിക്കാന്‍ സാധിക്കില്ല. പാര്‍ട്ടിയെ പിന്നോട്ട് വലിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: യുഡിഎഫില്‍ തരൂരിന് പിന്തുണയേറുന്നു; അനുകൂലിച്ച് ജോസഫ് ഗ്രൂപ്പും
അതേസമയം യൂത്ത് കോണ്‍ഗ്രസ് പരിപാടിയുടെ പോസ്റ്ററിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. കോട്ടയം പാലായില്‍ വീണ്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കി യൂത്ത് കോണ്‍ഗ്രസ് പരിപാടിയുടെ പോസ്റ്ററെത്തി. യൂത്ത് കോണ്‍ഗ്രസ് പാലായില്‍ സ്ഥാപിച്ച ശശി തരൂരിന്റെ പരിപാടിയുടെ ബോര്‍ഡിലാണ് വി ഡി സതീശന്റെ പേരില്ലാത്തത്. യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയാണ് നഗരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയോ കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെയോ പേരോ ചിത്രമോ പോസ്റ്ററിലില്ല. ആദ്യമിറക്കിയ പോസ്റ്ററില്‍ പ്രതിപക്ഷനേതാവിന്റെ ചിത്രമില്ലാത്തത് വിവാദമായതിനെ തുടര്‍ന്ന് വി ഡി സതീശനെ ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വി ഡി സതീശന്റെ പേരില്ലാത്ത ബോര്‍ഡ് പാലായില്‍ സ്ഥാപിച്ചത്.
Story Highlights : conflict in youth congress on shashi tharoor program
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here