ഗവർണർക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന് തോൽക്കേണ്ടി വരും; കെ. സുരേന്ദ്രൻ

കേരളത്തിൽ ഗവർണർക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന് തോൽക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആരിഫ് മുഹമ്മദ് ഖാൻ മൻമോഹൻ സിംഗ് അയച്ച ഗവർണറല്ല. പ്രദാനമന്ത്രി നരേന്ദ്ര മോദി അയച്ച ഗവർണറാണ്. 9 വി സിമാർക്കും ഇറങ്ങി പോകേണ്ടി വരുന്ന അവസ്ഥയുണ്ടാകും. ബംഗാളിലും, തെലുങ്കാനയിലും ഗവർണർമാർക്ക് മുന്നിൽ സർക്കാരുകൾക്ക് പരാജയപ്പെടേണ്ടി വന്നത് നമ്മൾ കണ്ടതാണ്. കേരളത്തിലും ഗവർണർക്ക് മുന്നിൽ മുഖ്യമന്ത്രി തോൽക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇടത് സർക്കാരിൻ്റെ കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ( k Surendran criticizes Chief Minister Pinarayi Vijayan ).
അതേസമയം, ഗവർണർക്കെതിരെ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. ഹർജി ഫയലിൽ പോലും സ്വീകരിക്കാതെയാണ് തള്ളിയത്. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നുവെന്നാരോപിച്ചായിരുന്നു ഹർജി. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണം, സർക്കാരിയ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണം എന്നീ കാര്യങ്ങൾ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ബില്ലുകൾ പിടിച്ചു വയ്ക്കാനുള്ള ഗവർണ്ണറുടെ അധികാരം ഉൾക്കൊള്ളുന്ന ഭരണഘടനാ അനുച്ഛേദം ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.
സാങ്കേതിക സർവകലാശാല താൽക്കാലിക വിസി നിയമന കേസിൽ സർക്കാരിന് വൻ തിരിച്ചടിയുമുണ്ടായി. വിസിയായി ഡോ. സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി പറഞ്ഞു. ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. വിസി നിയമനം നടത്താൻ നടപടിയെടുക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
സിസ തോമസിന്റെ യോഗ്യതയിൽ തർക്കമില്ലെന്ന് കോടതി പറഞ്ഞു. സ്ഥിര വിസി നിയമനം എത്രയും പെട്ടെന്ന് നടത്തണമെന്നും കോടതി നിർദേശിച്ചു. മൂന്ന് മാസത്തിനുള്ളിൽ സെലക്ഷൻ കമ്മിറ്റി രൂപവത്കരിക്കണം. ചാൻസലർ കൂടിയായ ഗവർണറുടെ നടപടിക്കെതിരെ സർക്കാർ ഹർജിയുമായി വന്നത് അത്യപൂർവമായ നീക്കമാണെന്നു കോടതി അഭിപ്രായപ്പെട്ടു. വിദ്യാർഥികളുടെ ഭാവിയാണ് പ്രധാനമെന്നും കോടതി ചൂണ്ടിക്കാട്ടി. സർവകലാശാല നിയമനങ്ങളിൽ സർക്കാർ ഇടപെടൽ അനുവദിക്കാനാകില്ല. എന്നാൽ ചാൻസലർ യുജിസി ചട്ടങ്ങൾക്കു വിധേയമായി പ്രവർത്തിക്കേണ്ടയാളാണ്. അതുകൊണ്ടുതന്നെ സർക്കാർ നൽകിയ ഹർജി നിലനിൽക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.
Story Highlights: k Surendran criticizes Chief Minister Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here