11 ദിവസം എണ്ണക്കപ്പലിന്റെ അടിഭാഗത്ത് കഴിച്ചുകൂട്ടി; സഞ്ചരിച്ചത് 5000 ത്തോളം കിലോമീറ്ററുകൾ
ജീവിതം നമ്മെ ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിൽ കൊണ്ടെത്തിക്കും. അതിജീവിക്കാൻ കഴിയില്ലെന്ന് നമ്മൾ കരുതുന്ന എല്ലാ പ്രതിസന്ധികളും മനോധൈര്യം കൊണ്ട് മറികടക്കും. അങ്ങനെയൊരു അതിജീവനത്തിന്റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നൈജീരയിലെ ലാഗോസില്‍ നിന്നും കഴിഞ്ഞ മാസം 17 ന് പുറപ്പെട്ട എണ്ണക്കപ്പലിന്റെ അടിഭാഗത്ത് നൈജീരിയയില്‍ നിന്നുള്ള മൂന്നുപേര്‍ കയറിപ്പറ്റുകയായിരുന്നു. ആ ചെറിയ ഇടത്തില്‍ മൂന്നുപേരും 11 ദിവസത്തോളം കഴിച്ചുകൂട്ടി. എണ്ണക്കപ്പലിന്റെ അടിഭാഗത്തുള്ള റെഡ്ഡറില്‍ മുറുകെപ്പിടിച്ച് ആര്‍ത്തലയ്ക്കുന്ന കടലിനെ മാത്രം നോക്കി 11 ദിവസങ്ങളാണ് ഇവർ കഴിച്ചു കൂട്ടിയത്.
5000 ത്തോളം കിലോമീറ്ററുകൾ ഇവർ ഇങ്ങനെ സഞ്ചരിച്ചു. 11 ദിവസങ്ങള്‍ക്കുശേഷം ഗ്രാന്‍ കാനേറിയയിലെ ലാസ് പാല്‍മാസില്‍ വച്ചാണ് ഇവരെ കണ്ടെത്തി രക്ഷപ്പെടുത്തുന്നത്. മൂന്നുപേര്‍ക്കും കഠിനമായ നിര്‍ജലീകരണവും ഹൈപ്പോതെര്‍മിയയും ബാധിച്ചിരുന്നു. ഇതാദ്യമായല്ല നൈജീരിയയില്‍ നിന്നും ഇത്തരം കപ്പലുകളില്‍ ആളുകള്‍ രഹസ്യമായി കയറാന്‍ ശ്രമിക്കുന്നത്. അത്യന്തം അപകടം പിടിച്ച ഈ യാത്രയില്‍ എല്ലാവര്‍ക്കും അതിജീവിക്കാന്‍ സാധിക്കണമെന്നില്ലെന്ന് മൈഗ്രേഷന്‍ അഡൈ്വസര്‍ ക്‌സെമ സന്‍ടാന പറഞ്ഞു. 2020 ല്‍ ലാഗോസില്‍ നിന്നും ഒരു പതിനഞ്ചുവയസുകാരന്‍ ഇത്തരത്തില്‍ കപ്പലില്‍ യാത്ര ചെയ്തിരുന്നു. കടലില്‍ നിന്ന് ഉപ്പുവെള്ളം കുടിച്ചാണ് കുട്ടി ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
അതേ സമയം ദക്ഷിണ കൊറിയയിൽ ഖനി തകർന്ന് ഒൻപത് നാൾ ഭൂമിക്കടിയിൽ കുടുങ്ങി പോയ രണ്ട് തൊഴിലാളികളുടെ അതിജീവന കഥ കുറച്ചു നാൾ മുൻപ് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. തെക്കുകിഴക്കൻ നഗരമായ ബോങ്‌വായിൽ ഒരു സിങ്ക് ഖനി തകർന്നതിനെത്തുടർന്ന് ഒമ്പത് ദിവസത്തോളം രണ്ടു തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിക്കിടന്നു. ലംബ ഷാഫ്റ്റിനുള്ളിൽ ഒലിച്ചിറങ്ങിയ കാപ്പിപ്പൊടിയും വെള്ളവും കഴിച്ചാണ് ഈ ദക്ഷിണ കൊറിയൻ ഖനിത്തൊഴിലാളികൾ രക്ഷപ്പെട്ടത്. പിന്നീട് രക്ഷാപ്രവർത്തനത്തിലൂടെ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു. പ്രസിഡന്റ് യൂൻ സുക്-യോൾ ‘യഥാർത്ഥ അത്ഭുതം’ എന്നാണ് വിശേഷിപ്പിച്ചത്. ഒക്ടോബർ 26 ന് ഖനി തകർന്നതിനെത്തുടർന്ന് അവർ ഭൂമിക്കടിയിൽ 190 മീറ്റർ ലംബമായ ഷാഫ്റ്റിൽ കുടുങ്ങുകയായിരുന്നു.
Story Highlights: Nigerian men survival story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here