60 വർഷം പഴക്കമുള്ള ലോകകപ്പ് റെക്കോർഡ് തകർത്ത് എംബാപ്പെ

ബ്രസീലിയൻ ഇതിഹാസ ഫുട്ബോൾ താരം പെലെയുടെ റെക്കോർഡ് തകർത്ത് കിലിയൻ എംബാപ്പെ. 24 വയസ്സിൽ താഴെ ഫിഫ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡ് എംബാപ്പെയ്ക്ക് സ്വന്തം. 60 വർഷം പഴക്കമുള്ള റെക്കോർഡാണ് എംബാപ്പെ തിരുത്തിയത്. 23 കാരനായ ഫ്രഞ്ച് കൊടുങ്കാറ്റിന് ഇതുവരെ ലോകകപ്പിൽ 9 ഗോളുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്.
ഡീഗോ മറഡോണ, ക്രിസ്റ്റ്യാനോ റൊണാൾഡോ പെലെ എന്നിവരെ പിന്തള്ളിയാണ് താരത്തിൻ്റെ നേട്ടം. പോളണ്ടിനെതിരെ 74-ാം മിനിറ്റിൽ നേടിയ ഗോളോടെ ഗോൾ വേട്ടയിൽ എംബാപ്പെ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തി(8 ഗോൾ). രണ്ടാം ഗോൾ കൂടി നേടിയതോടെ റൊണാൾഡോയെ മറികടന്ന് അർജന്റീന നായകൻ മെസ്സിയുടെ നേട്ടത്തിനൊപ്പമെത്താൻ എംബാപ്പെയ്ക്ക് കഴിഞ്ഞു(9 ഗോൾ). മെസ്സിയെക്കാൾ കുറവ് മത്സരങ്ങൾ കളിച്ചാണ് നേട്ടം.
🇫🇷 It's beginning to look a bit like 2018…#FIFAWorldCup | #Qatar2022
— FIFA World Cup (@FIFAWorldCup) December 4, 2022
2018 ലെ റഷ്യൻ ലോകകപ്പിൽ ഫ്രാൻസ് കിരീടം നേടിയപ്പോൾ അരങ്ങേറ്റ എഡിഷനിൽ എംബാപ്പെ നാല് ഗോളുകൾ നേടിയിരുന്നു. ആ ടൂർണമെന്റിൽ പെറുവിനെതിരെ നേടിയ ആദ്യ ഗോൾ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്രഞ്ച് ഗോൾ സ്‌കോറർ എന്ന നേട്ടം എംബാപ്പെയ്ക്ക് ചാർത്തികൊടുത്തു. ഒന്നിലധികം ലോകകപ്പുകളിൽ നാലോ അതിലധികമോ ഗോളുകൾ നേടുന്ന ആദ്യത്തെ ഫ്രഞ്ച് താരം കൂടിയാണ് എംബാപ്പെ.
ബ്രസീലിയൻ ഇതിഹാസം പെലെയ്ക്ക് ശേഷം (1958-ൽ 17 വയസ്സും 249 ദിവസം) ലോകകപ്പ് നോക്കൗട്ട് ഘട്ടങ്ങളിൽ അഞ്ച് ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ കൂടിയാണ് അദ്ദേഹം(23 വയസ്സും 349 ദിവസവും). ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഒരു ഗോളോടെയാണ് എംബാപ്പെ ഖത്തറിൽ അക്കൗണ്ട് തുറന്നത്. പോളണ്ടിനെതിരെ നേടിയ ഇരട്ടഗോളുകളോടെ, ഖത്തർ ലോകകപ്പിലെ ഗോൾ വേട്ടക്കാരിൽ എംബപെ മുന്നിലെത്തി. ഖത്തറിൽ എംബപെയുടെ അഞ്ചാം ഗോളാണിത്.
🇫🇷🤜🤛🇵🇱 pic.twitter.com/MDOb126OSF
— FIFA World Cup (@FIFAWorldCup) December 4, 2022
അതേസമയം ഫ്രാൻസിന്റെ എക്കാലത്തെയും ടോപ് സ്‌കോററായി ഒലിവിയർ ജിറൂദ് മാറി. താരത്തിന്റെ 52-ാം രാജ്യാന്തര ഗോളായിരുന്നു ഇത്. 51 ഗോളുകള്‍ നേടിയ മുന്‍താരം തിയറി ഹെന്റിയെ മറികടന്നായിരുന്നു ജിറൂദിന്റെ നേട്ടം.
Story Highlights: Kylian Mbappe overtakes Pele to break 60-year old FIFA World Cup record
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here