ട്വൻ്റിഫോറിൻ്റെ നാലാം വാർഷികാഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കം; ആതിഥേയത്വം വഹിക്കുക മലപ്പുറം

മലയാളികൾ നെഞ്ചിലേറ്റിയ വാർത്താ ചാനൽ ട്വൻറിഫോറിന്റെ നാലാം വാർഷികാഘോഷ പരിപാടികൾക്ക് ഇന്ന് മലപ്പുറത്ത് തുടക്കം. വേറിട്ട ചാനലിന്റെ പിറന്നാൾ വൻ ആഘോഷമാക്കാൻ മലപ്പുറത്തിന്റെ മണ്ണും മനസ്സും ഒരുങ്ങിക്കഴിഞ്ഞു. ഭാഷാപിതാവ് തുഞ്ചന്റെ മണ്ണിൽ നിന്ന് ‘ഗുഡ് മോർണിങ്ങ് വിത്ത് ആർ ശ്രീകണ്ഠൻ നായർ’ ഷോയോടുകൂടിയാണ് ആഘോഷ സുദിനത്തിന്റെ തുടക്കം. മഞ്ചേരി വിപി ഹാളിൽ വൈകീട്ട് മൂന്ന് മണിക്ക് ‘ഫ്ലവേഴ്സ് ടോപ്പ് സിംഗറി’ൻ്റെ മിന്നുന്ന പ്രകടനവും ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന സംവാദവും നടക്കും. (twentyfour 4th anniversary malappuram)
മലയാളികൾ ഹൃദയത്തോട് ചേർത്ത് പിടിച്ച ട്വന്റിഫോർ ഇക്കുറി പിറന്നാൾ ആഘോഷത്തിന് തിരഞ്ഞെടുത്തത് ഹൃദയം പങ്കിട്ടുള്ള കൂട്ടായ്മയുടെ നാടായ മലപ്പുറമാണ്. രാവിലെ ഏഴു മണിക്ക് തിരൂരിൽ ‘ഗുഡ് മോർണിങ്ങ് വിത്ത് ആർ ശ്രീകണ്ഠൻ നായർ’ ഷോയോടുകൂടിയാണ് പരിപാടികളുടെ തുടക്കം. അക്ഷരനഗരിയിലെ തുഞ്ചൻ പറമ്പിൽ നിന്ന് തുടങ്ങി, രാജീവ് ഗാന്ധി സ്റ്റേഡിയം, മാർക്കറ്റുകൾ, ബസ് സ്റ്റാൻഡ് എന്നിങ്ങനെ തിരൂരിലെ സാംസ്കാരിക, കായിക, പൊതു ഇടങ്ങളിലേക്ക് മൂന്ന് മണിക്കൂർ നീണ്ട് നിൽക്കുന്ന മോർണിങ്ങ് ഷോയുമായി ആർ ശ്രീകണ്ഠൻ നായർ എത്തും. മലബാറിന്റെ ഹൃദയവും ഏറനാടിന്റെ തലയെടുപ്പുമായ മഞ്ചേരിയിലാണ് ബാക്കി പരിപാടികൾ. വൈകിട്ട് 3 മണിക്ക് മഞ്ചേരി മേലാക്കം വി.പി ഹാളിൽ ഫ്ലവേഴ്സ് ടോപ് സിംഗർ ഗായകർ ഒരുക്കുന്ന പ്രത്യേക സംഗീത പരിപാടി നടക്കും. മുൻ കാല സീസണുകളിലേയും ടോപ് സിംഗർ പ്രതിഭകൾ സംഗീത വിരുന്നിൽ പങ്കെടുക്കും.
വൈകുന്നേരം 5 മണിക്ക് ‘വിവാദം വ്യവസായം മുടക്കുന്നോ’ എന്ന വിഷയത്തിൽ പ്രത്യേക ചർച്ച നടക്കും. കെ.ആർ ഗോപീകൃഷ്ണനും ഹാഷ്മി താജ് ഇബ്രാഹിമും അവതാരകരായി എത്തുന്ന ചർച്ചയിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളും, വ്യവസായികളും പങ്കെടുക്കും. ആഗോള മാധ്യമ രംഗത്ത് സമാനതകളില്ലാത്ത ജനകീയ കൂട്ടായ്മയ്ക്കാണ് നാലാം വാർഷികത്തിൽ ട്വന്റി ഫോർ തുടക്കം കുറിക്കുന്നത്. ‘ട്വന്റിഫോർ കണക്ട്’ എന്ന പേരിലുള്ള പുതിയ ജനസേവന പദ്ധതികളുടെ പ്രഖ്യാപനം വൈകുന്നേരം ആറ് മണിക്ക് നടക്കും. ‘വാർത്തയിൽ നിറയാൻ വളഞ്ഞ വഴികളോ’ എന്ന തലക്കെട്ടിൽ ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന പ്രത്യേക സംവാദ പരിപാടി രാത്രി 7 മണിക്ക് ആരംഭിക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖർ ചർച്ചയിൽ പങ്കെടുക്കും. വിപി ഹാളിലെ പരിപാടിയിലേക്ക് സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്. നാലാം വാർഷികത്തിൽ വാർത്തകൾക്കൊപ്പം കാഴ്ചയുടെ നവ്യാനുഭവം കൂടിയായിരിക്കും ട്വന്റിഫോർ പ്രേക്ഷകർക്കായി ഒരുക്കുക.
Story Highlights: twentyfour 4th anniversary malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here