‘ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തും’; ഷി ജിന്‍പിങ് ഇന്ന് സൗദി അറേബ്യ സന്ദര്‍ശിക്കും
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ മൂന്ന് ദിവസത്തെ സൗദി അറേബ്യ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. കൊവിഡ് വ്യാപനത്തിന് ശേഷമുള്ള മൂന്നാമത്തെ വിദേശ യാത്രയ്ക്കും 2016ന് ശേഷം സൗദി അറേബ്യയിലേക്കുള്ള സന്ദര്‍ശനത്തിനുമാണ് ചൈനീസ് പ്രസിഡന്റ് ഇന്ന് തുടക്കമിടുന്നത്. സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ചൈനീസ് പ്രസിഡന്റ് സൗദി അറേബ്യയില്‍ എത്തുന്നത്. (China’s Xi to visit Saudi Arabia to bolster ties)
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ സാന്നിധ്യത്തില്‍ സൗദി-ചൈന ഉച്ചകോടി നടക്കും. ഉച്ചകോടിയില്‍ 29.26 ബില്യണ്‍ ഡോളറിന്റെ (110 ബില്യണ്‍ സൗദി റിയാലിലധികം) പ്രാരംഭ കരാറുകള്‍ ഒപ്പുവെക്കുമെന്നാണ് വിവരം.
മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് ചൈനീസ് പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശം. ജിസിസി രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ തലവന്മാരും ഉച്ചകോടിയില്‍ പങ്കെടുക്കും.
ഊര്‍ജനയം, പ്രാദേശിക സുരക്ഷ, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളില്‍ സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ചൈനീസ് പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനമെന്നത് ഏറെ ശ്രദ്ധേയമാണ്. സൗദിയില്‍ നിന്നുള്ള ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണെന്നും സൈനിക ബന്ധം ശക്തമായി വികസിച്ചുവരികയാണെന്നും സൗദി ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
Story Highlights: China’s Xi to visit Saudi Arabia to bolster ties
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here