‘യുക്രൈന് സ്പിരിറ്റിന്’ അംഗീകാരം; ടൈം മാഗസിന് പേഴ്സണ്‍ ഓഫ് ദി ഇയറായി സെലന്‍സ്കി

ഇത്തവണത്തെ പേഴ്സണ്‍ ഓഫ് ഇയറായി ടൈം മാഗസിന് തെരഞ്ഞെടുത്തത് യുക്രൈന് പ്രസിഡന്റ് വ്ലാദിമില്‍ സെലന്‍സ്കിയെ. കഴിഞ്ഞ 12 മാസക്കാലങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ വ്യക്തിയ്ക്ക് നല്കുന്ന അംഗീകാരമാണ് ഇത്തവണ സെലന്‍സ്കി സ്വന്തമാക്കിയത്. റഷ്യന്‍ അധിനിവേശത്തിനെതിരായി യുക്രൈന് സ്പിരിറ്റിനെ ഉയര്‍ത്തിപ്പിടിച്ചതിനാണ് സെലന്‍സ്കിയ്ക്ക് അംഗീകാരം. ചൈനീസ് നേതാവ് ഷി ജിന്‍പിങിനേയും ഇറാനിലെ പ്രതിഷേധക്കാരേയും യുഎസ് സുപ്രിംകോര്‍ട്ടിനേയും പിന്തള്ളിയാണ് സെലന്‍സ്കി ടൈം മാഗസിന് പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. (Volodymyr Zelensky is Time Magazine’s 2022 Person of the Year)
റഷ്യന്‍ അധിനിവേശത്തിന് മുന്നില്‍ പതറാതെ പിടിച്ചുനിന്ന സെലന്‍സ്കിയുടെ ധൈര്യം അന്താരാഷ്ട്ര തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടതായി ടൈം മാഗസിന് പറഞ്ഞു. യുക്രൈന്റെ സ്പിരിറ്റിനാണ് അംഗീകാരം നല്‍കുന്നത്. ഇതില്‍ ചെറുത്തുനിന്ന എല്ലാ യുക്രൈന്‍കാരും ഉള്‍പ്പെടുന്നു. യുക്രൈന് ജനതയ്ക്ക് സൗജന്യ ഭക്ഷണം നല്കിയ ഷെഫ് ലെവ്ജെന്‍ ക്ലോപോടെന്‍കോ,മൂന്ന് മാസത്തെ റഷ്യന്‍ തടവിന് ശേഷം മോചിപ്പിക്കപ്പെട്ട ആരോഗ്യ പ്രവര്ത്തകന് യൂലിയ പയേവ്സ്കി മുതലായവരും ഇതില്‍ ഉള്‍പ്പെടുന്നു. ഈ ജനതയ്ക്ക് സെലന്‍സ്കി ഒരു നേതാവെന്ന നിലയില്‍ പ്രചോദനം നല്‍കിയെന്നും ടൈം മാസിക വിലയിരുത്തി.
ധൈര്യം വളരെ വേഗം പകരുന്ന ഒന്നാണെന്ന ബോധ്യത്തില്‍ നിന്നാണ് അംഗീകാരത്തിനായി സെലന്‍സ്കിയെ പോലൊരു യുദ്ധകാല നേതാവിനെ തെരഞ്ഞെടുത്തതെന്നും ടൈം മാസിക വിശദീകരിക്കുന്നുണ്ട്. 2021ല്‍ ടെസ്ല ഉടമ ഇലോണ്‍ മസ്കായിരുന്നു ടൈം മാഗസിന് പേഴ്സണ്‍ ഓഫ് ഇയര്‍. 2020ല്‍ ജോ ബൈഡനേയും കമല ഹാരിസിനേയും തേടി ഈ അംഗീകാരമെത്തി. പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബെര്‍ഗാണ് 2019ല്‍ ഈ അംഗീകാരം സ്വന്തമാക്കിയത്. തുര്‍ക്കിയില്‍ വച്ച കൊല്ലപ്പെട്ട മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിക്ക് 2018ല്‍ മരണാന്തര ബഹുമതിയായി ഈ അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു.
Story Highlights: Volodymyr Zelensky is Time Magazine’s 2022 Person of the Year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here