രഞ്ജി അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടി അർജുൻ ടെൻഡുൽക്കര്‍; പിതാവിൻ്റെ വഴിയേ മകനും

ഇതിഹാസ താരം സച്ചിന്‍ ടെൻഡുൽക്കറുടെ മകന്‍ അര്‍ജുന്‍ ടെൻഡുൽക്കര്‍ ക്രിക്കറ്റിൽ വന്നതുമുതൽ വലിയ വിമർശങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വിമർശകർക്ക് മറുപടിയെന്നോണം സച്ചിനെ പോലെ രഞ്ജി അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയിരിക്കുകാണ് അർജുൻ ടെൻഡുൽക്കര്‍. ഗോവയ്ക്കു വേണ്ടി കളിക്കവെയാണ് അര്‍ജുന്‍ ആഭ്യന്തര ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി കണ്ടെത്തിയിരിക്കുന്നത്.
രഞ്ജി ട്രോഫി അരങ്ങേറ്റ മല്‍സരത്തില്‍ രാജസ്ഥാനെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയാണ് അര്‍ജുന്‍ ടെൻഡുൽക്കര്‍ കഴിവ് തെളിയിച്ചിരിക്കുന്നത്. രാജസ്ഥാനെതിരെ ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാൻ ലഭിച്ച അവസരം അർജുൻ നന്നായി മുതലെടുത്തുവെന്ന് വേണം പറയാൻ. 207 പന്തിൽ 120 റൺസാണ് താരം നേടിയത്. 16 ബൗണ്ടറികളും രണ്ട് സിക്‌സും ഉൾപ്പെടുന്നതാണ് അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. ഗോവ രണ്ടാംദിനം കളി നിർത്തുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 494 റൺസെടുത്തിട്ടുണ്ട്.
നേരത്തെ അരങ്ങേറ്റ രഞ്ജി മത്സരത്തിൽ സെഞ്ചുറി നേടി സച്ചിൻ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. 1988 ല്‍ മുംബൈയ്ക്കു വേണ്ടി കളിക്കവെയായിരുന്നു തന്റെ 15ാം വയസ്സില്‍ അരങ്ങേറ്റ മല്‍സത്തില്‍ തന്നെ സച്ചിന്‍ ടെൻഡുൽക്കര്‍ സെഞ്ച്വറിയടിച്ചത്. 34 വര്‍ഷങ്ങള്‍ക്കു ശേഷമാണ് 23ാം വയസ്സില്‍ അര്‍ജുനും ഇതാവര്‍ത്തിച്ചിരിക്കുന്നത്.
Story Highlights: Arjun Tendulkar Slams Century On Ranji Trophy Debut
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here