താമരശ്ശേരി അടിവാരത്ത് തടഞ്ഞിട്ടിരുന്ന കൂറ്റൻ യന്ത്ര ഭാഗങ്ങൾ അടങ്ങിയ ട്രെയിലറുകൾ ചുരം കയറി തുടങ്ങി

മൂന്നുമാസമായി താമരശ്ശേരി അടിവാരത്ത് തടഞ്ഞിട്ടിരുന്ന കൂറ്റൻ യന്ത്ര ഭാഗങ്ങൾ അടങ്ങിയ ട്രെയിലറുകൾ രാത്രി പതിനൊന്നു മണിയോടെ ചുരം കയറി തുടങ്ങി. ഈ ദൗത്യം പുലർച്ചെ അഞ്ചുമണിക്ക് അകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ദേശീയപാത 766ൽ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്. ട്രെയിലറുകളുടെ യാത്രയുടെ പശ്ചാത്തലത്തിൽ താമരശ്ശേരിയിൽ വാഹനങ്ങൾ തടഞ്ഞു തുടങ്ങി. അടിവാരത്ത് നിന്ന് ട്രെയിലർ ചുരം കയറ്റുന്നതിന്റെ ഭാഗമായി ആംബുലൻസ് മാത്രമാണ് കോഴിക്കോട് ഭാഗത്തേക്ക് കടത്തി വിടുന്നത്.
നഞ്ചൻക്കോട്ടെ നെസ്ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലേക്കുള്ള കൂറ്റൻ യന്ത്രങ്ങളും വഹിച്ചുള്ള രണ്ട് ട്രെയ്ലറുകളാണ് ചുരം കയറുന്നത്. കോഴിക്കോട് ഭാഗത്തുനിന്ന് രാത്രി പതിനൊന്നുമുതൽ അടിവാരം-ലക്കിടി റൂട്ടിലും പത്തുമുതൽ ലക്കിടിയിൽനിന്ന് തിരിച്ചുമാണ് ബസ് സർവീസ് നടത്താത്തത്. കോഴിക്കോട്-ബെംഗളൂരു ബസുകൾ കുറ്റ്യാടി നാലാംമൈൽ, മാനന്തവാടി വഴി പോവണം. സുൽത്താൻബത്തേരി ബസുകൾ കുറ്റ്യാടി നാലാംമൈൽ, കല്പറ്റ വഴിയും സഞ്ചരിക്കണം.
സുൽത്താൻബത്തേരി, മാനന്തവാടി ഭാഗത്തുനിന്ന് കല്പറ്റ-വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്കുലോറികളും ഹെവി വാഹനങ്ങളും രാത്രി എട്ടുമുതൽ ബീനാച്ചി-പനമരം വഴിയോ, മീനങ്ങാടി-പച്ചിലക്കാട് വഴിയോ പക്രന്തളം ചുരം വഴിയോ പോകണമെന്നാണ് നിർദേശം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ രാത്രി ഒമ്പതിനുശേഷം കല്പറ്റയിൽനിന്ന് പടിഞ്ഞാറത്തറ വഴി പക്രന്തളം ചുരത്തിലൂടെ പോകണം. സുൽത്താൻബത്തേരി, കല്പറ്റ ഭാഗങ്ങളിൽനിന്ന് തൃശ്ശൂർ, മലപ്പുറം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ നാടുകാണിച്ചുരം വഴിയാണ് സഞ്ചരിക്കേണ്ടത്.
Story Highlights: Trailers started traveling from Thamarassery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here