Advertisement

എന്താണ് ഇകോ സെൻസിറ്റീവ് സോണ്‍?, ബഫർ സോൺ ബാധിക്കുന്നത് ആരെയൊക്കെ?

December 23, 2022
Google News 2 minutes Read

സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ബഫർ സോൺ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഉപഗ്രഹ സർവേ റിപ്പോർട്ട് പുറത്ത് വന്നതോടെ മലയോര കാർഷിക മേഖലയിലെ ജനങ്ങളെ ആശങ്കാകുലരാക്കിയിരിക്കുന്നു. തലമുറകളായി അധ്വാനിച്ചുണ്ടാക്കിയതെല്ലാം പിടിച്ചെടുക്കുമോ എന്ന ആശങ്ക വലിയ സമരമുഖം തുറന്നിരിക്കുകയാണ്. റിപ്പോർട്ട് അന്തിമമല്ലെന്നും ആശങ്ക വേണ്ടെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും ആവർത്തിക്കുന്നത്. എന്നാൽ പ്രതിപക്ഷവും കേരള കാത്തോലിക്ക് ബിഷപ് കൗൺസിലും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയതോടെ ഒരിക്കൽക്കൂടി ചർച്ചയിലേക്ക് വരികയാണ് ‘ബഫർ സോൺ’.

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ ഉള്ള ഭൂഭാഗമാണ് ബഫർസോൺ. കേന്ദ്ര വനം, പരിസ്ഥിതി- കാലാവസ്ഥ വകുപ്പുകൾ ചേർന്ന് തയാറാക്കിയ ദേശീയ വന്യജീവി ആക്ഷന്‍ പ്ലാന്‍ വിജ്ഞാപനപ്രകാരം ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും അടുത്തുള്ള പത്തു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതിലോല പ്രദേശമാണ്. മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് പത്തുകിലോമീറ്ററോ അതിലധികമോ സംരക്ഷിതമാക്കണോ എന്ന് കേന്ദ്ര സര്‍ക്കാരിന് തീരുമാനിക്കാം. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുവരവ് തടയുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

Read Also: പരിസ്ഥിതി ലോല മേഖലയിലെ ബഫര്‍ സോണ്‍ 12 കി.മീ; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഉത്തരവ് പുറത്ത്

ജൂൺ മൂന്നിന് സുപ്രീം കോടതി നൽകിയ നിർദേശവും അതിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടുകളുമാണ് നിലവിലെ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയത്. 2011ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വന്യജീവി സങ്കേതങ്ങൾ ഉള്‍പ്പെടെയുള്ള സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫർ സോണാക്കി മാറ്റണമെന്നുമായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. സുപ്രീം കോടതി പുറത്തിറക്കിയ നോട്ടീസിൽ ബഫർ സോണുകളിൽ പതിനഞ്ചോളം പ്രവൃത്തികൾക്ക് പൂർണ നിരോധനമുണ്ട്.

തമിഴ്‌നാട്ടിലെ നീലഗിരി വനഭൂമികൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നിലമ്പൂർ സ്വദേശിയായ ടി.എന്‍.ഗോദവര്‍മന്‍ തിരുമുല്‍പ്പാട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എൽ.നാഗേശ്വര റാവു അധ്യക്ഷനും ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവർ അടങ്ങിയ മൂന്നംഗ ബഞ്ച് വിധി പുറപ്പെടുവിച്ചത്. ഗോദവര്‍മന്‍ തിരുമുല്‍പ്പാട് 1995ലാണ് കോടതിയെ സമീപിച്ചത്. 2016ൽ അദ്ദേഹം മരിച്ചെങ്കിലും ഹർജിയുമായി സുപ്രീം കോടതി മുമ്പോട്ടു പോകുകയായിരുന്നു.

Read Also: ബഫർ സോൺ; ഭൂപടം പ്രസിദ്ധീകരിച്ച് സർക്കാർ

ആലപ്പുഴ, കാസർകോട് ജില്ലകൾ ഒഴികെ സംസ്ഥാനത്തെ 12 ജില്ലകളെയും ബഫർ സോൺ ബാധിക്കുമെന്ന് ജനം കരുതുന്നു. ബഫർ സോണുകൾ വലിയ തോതിലുള്ള ജനവാസമേഖലകൾ കൂടിയാണ് എന്നത് പ്രശ്നത്തിന്റെ രൂക്ഷത വർധിപ്പിക്കുന്നു. ഉത്തരവിന് പിന്നാലെ സംസ്ഥാനത്തെ മലയോര മേഖലകളിൽ പ്രതിഷേധമുയർന്നിരുന്നു.

Story Highlights: what is buffer zone issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here