ശിവഗിരി സമഗ്രവികസന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും: രാജ്‌നാഥ് സിംഗ്

ശിവഗിരിയുടെ സമഗ്രവികസനത്തിനുള്ള 70 കോടിയുടെ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. മുഖ്യമന്ത്രി നാളെ ശിവഗിരിയില്‍ എത്തും. (rajnath singh at shivgiri )
രാവിലെ 7.30ക്ക് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിതാനന്ദ സ്വാമികള്‍ പതാക ഉയര്‍ത്തിയതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി.എല്ലാമനുഷ്യരും ഒന്നാണെന്ന ശ്രീനാരായണ ഗുരു സന്ദേശം മഹത്തരമാണെന്ന് പറഞ്ഞ രാജ്‌നാഥ് സിംഗ് ശിവഗിരിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തായക്കാന്‍ ഇടപെടല്‍ നടത്തുമെന്നു അറിയിച്ചു. ഗുരു ദര്‍ശനങ്ങള്‍ ഓരോന്നായി എടുത്തു പറഞ്ഞ പ്രസംഗം ഒരു മണിക്കൂറോളം നീണ്ടു.പ്രധാനമന്ത്രിയുടെ അമ്മയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.
സച്ചിദാനന്ദ സ്വാമികള്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍,ഫഌവഴ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍ ,വി.ജോയി എന്നിവര്‍ പങ്കെടുത്തു. ഞായറാഴ്ച വരെയാണ് ശിവഗിരി തീര്‍ത്ഥാടനം.മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും അടക്കമുള്ളവര്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനങ്ങളില്‍ പങ്കെടുക്കാനെത്തും.വര്‍ത്തമാനകാല ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ആവിഷ്‌ക്കരിക്കുന്ന 13 സമ്മേളനങ്ങളാണ് തീര്‍ത്ഥാടന മഹാമഹത്തിന്റെ ഭാഗമായി ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്.
Story Highlights: rajnath singh at shivgiri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here