ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിൽ; എസ്.പി നേതാക്കൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ഉത്തർപ്രദേശിൽ പര്യടനം നടത്തും. രണ്ടാംഘട്ടത്തിൽ സമാജ്‌വാദി പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളെ ഭാരത യാത്രയുടെ ഭാഗമാക്കാനാണ് രാഹുൽ ഗാന്ധിയുടെ ലക്ഷ്യം. മവികലയിൽ നിന്ന് ഇന്ന് ആരംഭിക്കുന്ന യാത്ര ഐലമിൽ അവസാനിക്കും.
ഒന്നാം ഘട്ടത്തെ അപേക്ഷിച്ച് ജനപങ്കാളിത്തവും രണ്ടാംഘട്ട ഭാരത് ജോഡോ യാത്രയിൽ കൂടുതലുണ്ട്. ആയിരക്കണക്കിന് പ്രവർത്തകർക്ക് ഒപ്പം ശ്രീനഗർ ലക്ഷ്യമാക്കി നീങ്ങുന്ന ഭാരത് ജോഡോ യാത്രവഴി രാജ്യത്തെ പ്രതിപക്ഷ ഐക്യനിര ശക്തമാക്കുക എന്നതും കോൺഗ്രസ് ലക്ഷ്യം വെക്കുന്നുണ്ട്. നടക്കാനിരിക്കുന്ന വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ സഖ്യം ബി.ജെ.പിക്ക് കാര്യമായ വെല്ലുവിളി ഉയർത്തുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
വർഗീയ കലാപം നടന്ന മുസഫർ നഗറിന് സമീപത്താണ് ഇന്ന് യാത്രയുടെ വിശ്രമം. മതന്യൂനപക്ഷങ്ങൾ ഇന്ന് യാത്രയിൽ അണിചേരുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ പര്യടനം പൂർത്തിയാക്കുന്ന യാത്ര പഞ്ചാബിൽ പ്രവേശിക്കും. ഭരണം നഷ്ടപ്പെട്ട പഞ്ചാബിൽ കോൺഗ്രസിന് ശക്തി പ്രാപിക്കാനുള്ള അവസരമായും ഭാരത് ജോഡോ യാത്രയെ വിലയിരുത്തുന്നു.
Read Also: ‘രാഹുൽ ഗാന്ധി പ്രതിപക്ഷത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി’; എതിർപ്പില്ലെന്ന് നിതീഷ് കുമാർ
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് ഇത്രയും ദൈർഘ്യമേറിയ കാൽനട യാത്ര നടത്തുന്നതെന്നു കോൺഗ്രസ് പറയുന്നു. ജനുവരി 26ന് ശ്രീനഗറിൽ യാത്ര സമാപിക്കുമ്പോൾ, ‘ഹാഥ് സെ ഹാഥ് ജോഡോ’ എന്ന പ്രചാരണ പരിപാടിയും പാർട്ടി ആസൂത്രണം ചെയ്തിട്ടുണ്ട്. സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ക്യാംപെയ്ൻ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാകും നയിക്കുക.
Story Highlights: Rahul Gandhi’s Bharat Jodo Yatra In UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here