ഓൺലൈൻ ചൂതാട്ടം; ‘വിഐപി ഇൻവെസ്റ്റ്മെന്റ്’ എന്ന വാട്സാപ് കൂട്ടായ്മ വഴി ലക്ഷങ്ങൾ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ

മലപ്പുറത്ത് ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. പൊന്മള സ്വദേശി മുഹമ്മദ് റാഷിദ്, ഭാര്യ റംലത്ത് എന്നിവരെ തമിഴ്നാട് ഏർവാടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മങ്കട വടക്കാങ്ങര സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം. ( online gambling Couple arrested Malappuram ).
ഗോവയിലെ കാസനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾകൊണ്ട് രണ്ടിരട്ടി ലാഭം ലഭിക്കുമെന്നു വിശ്വസിപ്പിച്ച് ‘വിഐപി ഇൻവെസ്റ്റ്മെന്റ്’ എന്ന വാട്സാപ് കൂട്ടായ്മ വഴി പലപ്പോഴായി 5 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കേസിൽ റംലയുടെ സഹോദരൻ റാഷിദിനെ കഴിഞ്ഞദിവസം മങ്കട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് റാഷിദും ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും യൂട്യൂബ് ട്രേഡിങ് വിഡിയോകൾ വഴി തങ്ങളുടെ വാട്സാപ് ഗ്രൂപ്പ് ലിങ്കുകൾ പ്രചരിപ്പിച്ച് ഒട്ടേറെ ആളുകളെ കൂട്ടായ്മയിൽ ചേർത്ത് പണം തട്ടിയെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ആദ്യം കുറച്ചു പണം ലാഭവിഹിതമെന്നപേരിൽ അയച്ചുകൊടുത്ത് വിശ്വാസം നേടും. പണം കിട്ടിയില്ലെന്ന പരാതികൾ കൂടുന്നതോടെ പ്രതികൾ ഗ്രൂപ്പിൽനിന്നു ലെഫ്റ്റ് ആകുകയും പുതിയ നമ്പർ എടുത്ത് പുതിയ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി തട്ടിപ്പ് തുടരുകയും ചെയ്യും. റംലത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം സ്വീകരിച്ചിരുന്നത്.
നാട്ടിൽ നിന്ന് കടന്നുകളഞ്ഞ മുഹമ്മദ് റാഷിദും റംലത്തും ഏർവാടിയിൽ പല സ്ഥലങ്ങളിലായി താമസിച്ച് വരികയായിരുന്നു. പെരിന്തൽമണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാർ ,എസ്.ഐ. സി.കെ .നൗഷാദ് എന്നിവരുടെ നിർദേശപ്രകാരം എഎസ്ഐ സലീം , സിപിഒ സുഹൈൽ, പെരിന്തൽമണ്ണ ഡാൻസാഫ് സ്ക്വാഡ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Story Highlights: online gambling Couple arrested Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here