പി.കെ ഫിറോസിന്റെ അറസ്റ്റ് തീക്കളി: പി.എം.എ സലാം

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സേവ് കേരള മാർച്ചിനെ തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്ത നടപടി തീക്കളിയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. പ്രവർത്തകരെ സമാധാനിപ്പിക്കാൻ നിന്ന നേതാക്കളെ അറസ്റ്റ് ചെയ്യുന്ന പ്രവണത സംസ്ഥാനത്ത് കേട്ടുകേൾവിയില്ലാത്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങൾക്ക് നൽകിയ വാർത്താക്കുറിപ്പിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. PMA Salam on PK Firoz arrest
Read Also: പി കെ ഫിറോസിന്റെ അറസ്റ്റ് ഭരണകൂട ഭീകരത : രമേശ് ചെന്നിത്തല
ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമാധാനപരമായി സമരം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരെ തല്ലിച്ചതയ്ക്കുകയാണ് പോലീസ് ചെയ്തത് എന്ന് അദ്ദേഹം വ്യക്തമാക്കി. കള്ളക്കേസെടുത്ത് മുപ്പതോളം പ്രവർത്തകരെ ജയലിലിടച്ചു. എന്നിട്ടും കലിയടങ്ങാതെയാണ് പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന കാട്ടാള ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം എന്ന് അദ്ദേഹം ചൂണ്ടികാണിച്ചു.
തൊഴിലില്ലായ്മ ഉൾപ്പെടെ ജനകീയ പ്രശ്‌നങ്ങൾ ഉയർത്തി ഇടത് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനാധിപത്യ മാർഗ്ഗത്തിലാണ് യൂത്ത് ലീഗ് സമരം സംഘടിപ്പിച്ചത് എന്ന് സലാം വ്യക്തമാക്കി. ന്യായമായ ഈ സമരത്തെ ടിയർ ഗ്യാസ് കൊണ്ടും ലാത്തി ഉപയോഗിച്ചുമാണ് പോലീസ് നേരിട്ടത്. സെക്രട്ടേറിയറ്റ് മാർച്ചിനിടെ പോലീസ് ബോധപൂർവ്വം സംഘർഷമുണ്ടാക്കിയപ്പോൾ പ്രവർത്തകരെ സമാധാനിപ്പിക്കാൻ നിന്ന നേതാക്കളെ അറസ്റ്റ് ചെയ്യുന്ന പ്രവണത സംസ്ഥാനത്ത് കേട്ടുകേൾവിയില്ലാത്തതാണ്. സർക്കാർ നടപടി തീക്കളിയാണെന്ന് ഓർമ്മപ്പെടുത്തേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. പോലീസ് നടപടിയെ മുസ്‌ലിംലീഗ് ജനാധിപത്യപരമായും നിയമപരമായും നേരിടും എന്ന് പത്രക്കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
Story Highlights: PMA Salam on PK Firoz arrest