പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവം; ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച, അന്വേഷണം ആരംഭിച്ച് പൊലീസ്

പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. മലപ്പുറം ജില്ലാ കളക്ടർ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നുമാണ് ജില്ലാ കളക്ടറുടെ ശുപാർശ. ജനപ്രാതിനിധ്യ നിയമത്തിന്റെ 134, 136 വകുപ്പുകൾ പ്രകാരം കേസെടുത്ത് പെരിന്തൽമണ്ണ പൊലീസ് ആണ് അന്വേഷണം നടത്തുക.
സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് ജില്ലാ കലക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പെരിന്തൽമണ്ണ ട്രഷറി ഓഫീസർ എൻ. സതീഷ് കുമാർ, സീനിയർ അക്കൗണ്ടന്‍റ് എസ്. രാജീവ്, സഹകരണ ജോ. രജിസ്ട്രാർ ഓഫീസിലെ സീനിയർ ഇൻസ്പെക്ടർ സി എൻ പ്രതീഷ്, നിലവിൽ തിരുവനന്തപുരത്ത് ജോ. രജിസ്ട്രാറായ എസ് പ്രബിത്ത് എന്നിവർക്കായിരുന്നു ഒരാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നാവശ്യപ്പെട്ടുള്ള നോട്ടിസ്.
ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം നോട്ടീസിന് മറുപടി നൽകിയിരുന്നു. അബദ്ധത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ബാലറ്റ് പെട്ടിയുമായി നിയമസഭാ മണ്ഡലത്തിലെ ബാലറ്റ് മാറിപ്പോയെന്നാണ് നോട്ടീസിന് മറുപടി നൽകിയ ഉദ്യോഗസ്ഥരുടെ വിശദീകരണമെന്നാണ് റിപ്പോർട്ട്.
Read Also: പോസ്റ്റൽ ബാലറ്റ് : നാലിടത്ത് എൽഡിഎഫ്; രണ്ടിടത്ത് യുഡിഎഫ്; ഒരിടത്ത് ബിജെപി; ലീഡ് നില ഇങ്ങനെ
ജില്ലാകലക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടും ഉദ്യോഗസ്ഥരുടെ വിശദീകരണവും ഉൾപ്പെടുത്തിയാണ് അന്തിമ റിപ്പോർട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറുക . ഇതിന് ശേഷമാകും സംഭവത്തിൽ തുടർനടപടികൾ. ഹൈക്കോടതിയിലേക്ക് വോട്ടുകൾ മാറ്റാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് പെട്ടികൾ കാണാനില്ലെന്ന് മനസിലായത്. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽ നിന്നാണ് പിന്നീട് വോട്ടുപെട്ടി കണ്ടെത്തിയത്.
Story Highlights: Postal ballots missing case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here