Advertisement

ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസില്‍ സിപിഐഎം നേതാക്കളുടെ കൂറുമാറ്റം: വിമര്‍ശനം കടുപ്പിച്ച് സിപിഐ; അന്വേഷിക്കുമെന്ന് കാനം

January 30, 2023
3 minutes Read

മുന്‍മന്ത്രി ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസില്‍ സിപിഐഎം നേതാക്കള്‍ കൂറുമാറിയതില്‍ വിമര്‍ശനം കടുപ്പിച്ച് സിപിഐ. സിപിഐഎം നേതൃത്വത്തിന്റെ നിലപാട് അപലപനീയവും പരിഹാസ്യവുമാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പ്രകാശ് ബാബു ഫേസ്ബുക്കിലൂടെ പറഞ്ഞു. സാക്ഷികള്‍ കൂറുമാറിയതിനെക്കുറിച്ച് പാര്‍ട്ടിയും ഇടത് മുന്നണിയും അന്വേഷിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. പ്രകാശ് ബാബു പറഞ്ഞ കാര്യങ്ങളില്‍ വിശദീകരണം അദ്ദേഹത്തോട് ചോദിക്കണമെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. (cpi criticism against cpim over e Chandrasekaran Attack case )

സി.പി.ഐ നേതാവും മന്ത്രിയുമായിരുന്ന ചന്ദ്രശേഖരന് വേണ്ടി സതൃസന്ധമായി മൊഴി കൊടുക്കുന്നതിനു പകരം ആര്‍.എസ്.എസ്,ബിജെപി പ്രവര്‍ത്തകരെ എങ്ങനെയും രക്ഷിയ്ക്കണമെന്നുറച്ച് സിപിഐഎം പ്രാദേശിക-ജില്ലാ നേതൃത്വങ്ങള്‍ ഇടപെട്ടെന്ന് പോസ്റ്റിലൂടെ പ്രകാശ് ബാബു കുറ്റപ്പെടുത്തിയിരുന്നു. സിപിഐഎം സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്‌നം കാണുമെന്ന് താന്‍ കരുതുന്നുവെന്നും പ്രകാശ് ബാബു പറഞ്ഞിരുന്നു.

Read Also: സർക്കാരിന് വാചകമടി മാത്രം, എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കും അത് ബോധ്യമായി; വി.ഡി സതീശൻ

പ്രകാശ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

2016 ല്‍ മന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത സ.ഈ.ചന്ദ്രശേഖരന്‍ കയ്യില്‍ ബാന്‍ഡേജ് ഇട്ട് ബഹു.ഗവര്‍ണ്ണറോടും ബഹു.മുഖൃമന്ത്രിയോടുമൊപ്പം നില്‍ക്കുന്ന സതൃപ്രതിജ്ഞവേളയിലെ ഈ ചിത്രം എല്ലാവരുടെയും മനസ്സില്‍ തെളിയുന്നുണ്ടാവും.നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ബി.ജെ.പി,ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കലിതുളളി ആക്രമിച്ചതാണ്. സ.ചന്ദ്രശേഖരനോടൊപ്പം ജീപ്പില്‍ ഉണ്ടായിരുന്ന സി.പി.എം നേതാവിനും പരുക്ക് പറ്റിയിരുന്നു.
പോലീസ് കേസെടുത്തു.ചാര്‍ജ്ജ് കൊടുത്തു.ആക്രമണം നടത്തിയ 12 ബി.ജെ.പി,ആര്‍.എസ്.എസ്.പ്രവര്‍ത്തകര്‍ക്കെതിരെയുളള കേസ് കോടതിയില്‍ വിചാരണയ്ക്ക് എത്തിയപ്പോള്‍ ചന്ദ്രശേഖരനോടൊപ്പം പരുക്ക്പറ്റിയ സി.പി.എം നേതാവ് ഉള്‍പ്പടെയുള്ള എല്ലാ സി.പി.എം പ്രവര്‍ത്തകരായ സാക്ഷികളും മൊഴി മാറ്റി പറഞ്ഞ്,കൂറുമാറി പ്രതികളെ സഹായിച്ചതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്. സാക്ഷികള്‍ ഇല്ലാത്തതിനാല്‍ തെളിവുകളുമില്ലാതായി.കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു.
സി.പി.ഐ നേതാവും മന്ത്രിയുമായിരുന്ന ചന്ദ്രശേഖരനു വേണ്ടി സതൃസന്ധമായി മൊഴി കൊടുക്കുന്നതിനു പകരം ആര്‍.എസ്.എസ്,ബിജെപി പ്രവര്‍ത്തകരെ എങ്ങനെയും രക്ഷിയ്ക്കണമെന്ന സി.പി.എം പ്രാദേശിക-ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ്.പരിഹാസൃമാണ്.
സി.പി.എം സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്‌നം കാണുമെന്ന് ഞാന്‍ കരുതുന്നു.

Story Highlights: cpi criticism against cpim over e Chandrasekaran Attack case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top