സാധാരണക്കാരായ ജനങ്ങളെ കൊള്ളയടിക്കുന്ന ബജറ്റ്; ഒഐസിസി ദമ്മാം റീജിയണല്‍ കമ്മിറ്റി

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെ കൊള്ളയടിക്കുന്ന ബജറ്റാണെന്ന് ഒഐസിസി ദമ്മാം റീജ്യണല്‍ കമ്മിറ്റി കുറ്റപ്പെടുത്തി. നികുതി വര്‍ധനവുകളും, പുതിയ സെസുകളുമേര്‍പ്പെടുത്തി കേരളത്തിലെ സാധാരണക്കാരുടെ നടുവൊടിക്കുന്ന സംസ്ഥാന ബജറ്റിനെതിരെ ദമ്മാം ഒഐസിസി പ്രതിഷേധിച്ചു.
പെട്രോളിനും ഡീസലിനും അധിക സെസ് ഏര്‍പ്പെടുത്തിയതിലൂടെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിക്കുകയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാവുകയും ചെയ്യും. സര്‍ക്കാരിന്റെ ധൂര്‍ത്തിനും കെടുകാര്യസ്ഥതയ്ക്കും കനത്ത വിലയാണ് ജനങ്ങള്‍ നല്‍കേണ്ടിവരുന്നതെന്ന് ബജറ്റിലൂടെ വ്യക്തമാണെന്ന് ഒഐസിസി ദമ്മാം റീജിയണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലയും ജനറല്‍ സെക്രട്ടറി ഇ. കെ സലീമും പറഞ്ഞു.
കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയവരെ പുനഃരധിവസിപ്പിക്കാനുള്ള യാതൊരുവിധ പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മാത്രമല്ല കൊവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍കുള്ള ധനസഹായവും ഈ ബജറ്റില്‍ പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ലോക കേരളസഭയില്‍ പ്രവാസികള്‍ക്ക് ഉറപ്പ് തരുന്ന കാര്യങ്ങള്‍ക്കുപോലും ബജറ്റില്‍ തുക വകയിരുത്താത് പ്രതിഷേധാര്‍ഹമാണെന്നും ഒഐസിസി ചൂണ്ടികാട്ടി.
സാധാരണക്കാരെ കൊള്ളയടിക്കുന്ന പ്രഖ്യാപനങ്ങള്‍ക്കെതിരെയും പ്രവാസികളെ അവഗണിക്കുന്ന നയത്തിനുമെതിരെ പ്രവാസ ലോകത്ത് ഒ ഐ സി സി ശക്തമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ദമ്മാം റീജ്യണല്‍ കമ്മിറ്റി അധികൃതര്‍ പറഞ്ഞു.
Story Highlights: oicc dammam regional committee about kerala budget
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here