അഭിനയരംഗത്തെത്താൻ കൊതിച്ച പെൺകുട്ടി; കാലം കാത്തുവച്ചത് ഇന്ത്യയുടെ വാനമ്പാടി എന്ന പദം; ലതാ മങ്കേഷ്‌കറുടെ വേർപാടിന് ഒരു വയസ്സ്

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ വേർപാടിന് ഒരു വയസ്സ്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്നുനൽകാൻ മനോഹരമായ ഗാനങ്ങൾ സമ്മാനിച്ചാണ് ആ സർഗപ്രതിഭ കടന്നുപോയത്. ( latha mangeshkar death anniversary )
നിലക്കാത്ത നാദധാരയായി നമ്മിലേക്ക് ഒഴുകിയെത്തിയ സംഗീതമായിരുന്നു ആ സ്വരം. ഓരോ കേൾവിയിലും ഇത്രയേറെ മാസ്മരികതയോടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ശബ്ദമാധുര്യം. മെലഡികളുടെ രാജ്ഞി, വോയ്‌സ് ഓഫ് ദ നേഷൻ, വോയ്‌സ് ഓഫ് ദ മില്യനിയം, ഇന്ത്യയുടെ വാനമ്പാടി. വിശേഷണങ്ങൾക്കെല്ലാം അതീതം. സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഭാഷയോ കാലമോ ദേശമോ അതിർവരമ്പായില്ല. ആ സ്വരധാരയിൽ എല്ലാം മറന്ന് അലിഞ്ഞു ചേർന്നു നമ്മൾ.
1962ൽ ഇന്ത്യ- ചൈന യുദ്ധകാലത്ത് ആലപിച്ച യേ മേരെ വതൻ കേ ലോഗോം എന്ന ദേശഭക്തിഗാനം രാജ്യം ഏറ്റുപാടി. നൗഷാദ്, ശങ്കർ-ജയകിഷൻ, എസ് ഡി ബർമൻ, ലക്ഷ്മികാന്ത് പ്യാരേലാൽ തുടങ്ങി ആ ആർ റഹ്‌മാൻ വരെയുള്ള പ്രമുഖസംഗീതസംവിധായകരുടെ ഈണങ്ങൾക്ക് ലത ശബ്ദം പകർന്നു. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലിൽ സലിൽ ചൗധരിയുടെ സംഗീതസംവിധാനത്തിൽ ലത പാടിയ കദളീ ചെങ്കദളീ എന്ന ഗാനം എക്കാലത്തെയും ഹിറ്റുകളിൽ ഒന്നാണ്. മലയാളത്തിൽ പാടിയ ഒരേയൊരു ഗാനവും അതാണ്. മന്നാ ഡേ കിഷോർകുമാർ, മുഹമ്മദ് റഫി, മുകേഷ് തുടങ്ങി പ്രമുഖഗായകർക്കൊപ്പം ഗാനങ്ങൾ ഇന്നും സംഗീതപ്രേമികളുടെ ഹൃദയത്തിലുണ്ട്.
Read Also: ആവേശം നിറച്ച് സ്ഫടികം ട്രെയിലർ; വിഡിയോ
മുപ്പത്തി അഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി മുപ്പതിനായിരത്തിലേറെ പാട്ടുകൾ. ഭാരതരത്‌നം, പത്മവിഭൂഷൻ, പത്മഭൂഷൻ, ദാദ സാഹേബ് ഫാൽക്കേ അവാർഡ് ,ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതി. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്നുവട്ടം നേടി.
1929 സെപ്റ്റംബർ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇൻഡോറിലാണ് ലത ജനിച്ചത്. ഗായിക ആഷാ ഭോസ്ലേയും മറ്റ് സഹോദരങ്ങളും സംഗീതലോകത്ത് പ്രശസ്തരായി.
അഭിനയരംഗത്തേയ്ക്ക് കടന്നുവരാനാഗ്രഹിച്ച പെൺകുട്ടി രാജ്യത്തിന്റെ വാനമ്പാടിയായി ഉയർന്നതിനു പിന്നിൽ കരുത്തായത് സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു. ഇത്രയേറെ മാസ്മരികതയോടെ കാലമെത്ര കഴിഞ്ഞാലും മറക്കാനാകാത്ത പാട്ടുകൾ നമുക്കുസമ്മാനിച്ചാണ് ആ മധുരസംഗീതം നിലച്ചത്.
Story Highlights: latha mangeshkar death anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here