ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂണിൽ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷൻ ഫൈനൽ ജൂണിൽ നടക്കും. ജൂൺ 7 മുതൽ 11 വരെ ഇംഗ്ലണ്ടിലെ ഓവലിൽ വച്ചാവും മത്സരം. ജൂൺ 12 റിസർവ് ഡേ ആണ്. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസീലൻഡ് ജേതാക്കളായിരുന്നു. നിലവിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് പട്ടികയിൽ ഓസ്ട്രേലിയ ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്. നാളെ മുതൽ ആരംഭിക്കാനിരിക്കുന്ന ബോർഡർ – ഗവാസ്കർ പരമ്പര നേടാനായാൽ ഇന്ത്യക്ക് ഫൈനൽ ഉറപ്പിക്കാം. (test championship final june)
ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് നിലവിൽ 75.56 ശതമാനം പോയിൻ്റുണ്ട്. 15 മത്സരങ്ങൾ കളിച്ച ഓസ്ട്രേലിയ 10 എണ്ണം വിജയിക്കുകയും 4 എണ്ണത്തിൽ സമനില പാലിക്കുകയും ചെയ്തു. ഒരു മത്സരത്തിലാണ് അവർ തോൽവി അറിഞ്ഞത്. ഒരു മത്സരം കുറച്ച് കളിച്ച ഇന്ത്യ 8 എണ്ണത്തിൽ വിജയിച്ചു. രണ്ട് സമനിലയും 4 പരാജയങ്ങളും ഇന്ത്യക്ക് ഉണ്ട്. ഇന്ത്യക്കുള്ളത് 58.93 ശതമാനം പോയിൻ്റ്. 53.33 ശതമാനം പോയിൻ്റുള്ള ശ്രീലങ്ക മൂന്നാമതും 48.72 ശതമാനം പോയിൻ്റുള്ള ദക്ഷിണാഫ്രിക്ക നാലാമതുമാണ്.
Read Also: ബോർഡർ – ഗവാസ്കർ ട്രോഫി നാളെ മുതൽ; സ്പിന്നർമാർ കളി നിയന്ത്രിച്ചേക്കുമെന്ന് സൂചന
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ – ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാവും. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. സ്പിന്നർമാരെ സഹായിക്കുന്ന പിച്ചാണ് നാഗ്പൂരിൽ ഒരുക്കിയിരിക്കുന്നത്. ഇരു ടീമുകളും സ്പിന്നർമാരെ നേരിടാൻ പ്രത്യേക പരിശീലനങ്ങളാണ് നടത്തുന്നത്.
കഴിഞ്ഞ മൂന്ന് തവണ നേടാൻ കഴിയാതിരുന്ന പരമ്പര എങ്ങനെയും സ്വന്തമാക്കുകയാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം. കഴിഞ്ഞ പരമ്പരകളിൽ ഓസ്ട്രേലിയയ്ക്ക് വലിയ ഭീഷണി ഉയർത്തിയ ഓഫ് സ്പിന്നർ ആർ അശ്വിനെ നേരിടാൻ അശ്വിനെപ്പോലെ പന്തെറിയുന്ന ബറോഡ താരം മഹേഷ് പിഥിയയെ ഓസ്ട്രേലിയ നെറ്റ്സിൽ പന്തെറിയാൻ നിയോഗിച്ചത് വലിയ വാർത്തയായിരുന്നു. സ്പിന്നർമാരെ നേരിടാൻ തങ്ങൾ തയ്യാറാണെന്ന് ഓസീസ് താരങ്ങൾ അറിയിക്കുകയും ചെയ്തു. മൂന്ന് സ്പിന്നർമാരെ പരീക്ഷിച്ചേക്കുമെന്ന് വൈസ് ക്യാപ്റ്റൻ കെഎൽ രാഹുൽ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
മറുവശത്ത് നഥാൻ ലിയോൺ ആണ് ഇന്ത്യയ്ക്ക് ഭീഷണി ഉയർത്തുന്നത്. ലിയോണിനെ നേരിടാൻ കോലിയും രോഹിതും അടക്കമുള്ള താരങ്ങൾ സ്വീപ് ഷോട്ട് കൂടുതലായി പരിശീലിച്ചിരുന്നു. പേസർ മിച്ചൽ സ്റ്റാർക്കും ഓൾറൗണ്ടർ കാമറൂൺ ഗ്രീനും ഇല്ലാതെയിറങ്ങുന്ന ഓസ്ട്രേലിയയും സ്പിൻ ഹെവി ലൈനപ്പാവും അണിനിരത്തുക.
Story Highlights: test championship final june
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here