ലൈഫ് മിഷന്‍ കോഴക്കേസില്‍ ഒരു അറസ്റ്റുണ്ടാകാന്‍ എന്തുകൊണ്ട് ഇത്ര വൈകി? പി സി വിഷ്ണുനാഥ്

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റില്‍ യാതൊരു അത്ഭുതവും തോന്നുന്നില്ലെന്ന് പി സി വിഷ്ണുനാഥ്. കോഴക്കേസുമായി ബന്ധപ്പെട്ട നടപടികള്‍ വൈകിയത് എന്തുകൊണ്ടാണെന്ന് മാത്രമാണ് പ്രതിപക്ഷത്തിന് ചോദിക്കാനുള്ളതെന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു. കൈക്കൂലിപ്പണം കൈപ്പറ്റിയെന്നത് മുന്‍പ് തന്നെ തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. (p c vishnunath on m sivasankar arrest)
കോഴ കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചിട്ടുള്ളതും നിക്ഷേപിച്ചതിന് തെളിവുകള്‍ ലഭിച്ചതുമായ കോഴക്കേസില്‍ എന്തുകൊണ്ട് നടപടി വൈകിയെന്നാണ് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത്. കേസ് വിശദമായി പരിശോധിക്കുന്ന ഏത് ഏജന്‍സിയും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും. അറസ്റ്റ് ഇത്ര വൈകിയത് എന്തുകൊണ്ടെന്ന് മാത്രമാണ് ചോദിക്കാനുള്ളത്. പി സി വിഷ്ണുനാഥ് പറഞ്ഞു.
എം ശിവശങ്കറിനെ അറസ്റ്റ് ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ അനില്‍ അക്കര പ്രതികരിച്ചു. ഒരു അറസ്റ്റ് കൊണ്ട് മാത്രം തീരേണ്ടതല്ല ലൈഫ് മിഷന്‍ കേസെന്നും അഴിമതിയുടെ പൂര്‍ണമായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തണമെന്നും കേസിലെ പരാതിക്കാരന്‍ കൂടിയായ അനില്‍ അക്കര ട്വന്റിഫോറിനോട് പറഞ്ഞു. മുഴുവന്‍ തെളിവുകളും താന്‍ സിബിഐയ്ക്ക് കൈമാറിയ കേസില്‍ ഒരു അറസ്റ്റ് രേഖപ്പെടുത്താന്‍ കേന്ദ്രഏജന്‍സികള്‍ എന്തുകൊണ്ടാണ് വൈകിയതെന്നും അദ്ദേഹം ചോദിച്ചു.
ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന ആരോപണം അനില്‍ അക്കര ആവര്‍ത്തിക്കുന്നുണ്ട്. വലിയ അഴിമതിയും കാട്ടുകൊള്ളയും നടന്ന ലൈഫ് മിഷന്‍ കേസില്‍ ആദ്യമായാണ് ഒരു അറസ്റ്റ് ഉണ്ടാകുന്നത്. പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയും സ്വപ്‌ന സുരേഷും ശിവശങ്കറും ഉള്‍പ്പെടെയുള്ള ആളുകള്‍ ഗള്‍ഫിലേക്ക് പോയി കരാറുണ്ടാക്കുന്നു. പിന്നീട് നടന്നത് വലിയ തട്ടിപ്പാണ്. ഈജിപ്ത്യന്‍ പൗരന്‍ ഖാലിദാണ് പണം തിരികെ യുഎഇയിലേക്ക് കൊണ്ടുപോയത്. അഴിമതിയുടെ സത്യസന്ധവും പൂര്‍ണവുമായ മുഴുവന്‍ വിവരങ്ങളും ജനങ്ങളിലേക്ക് എത്തേണ്ടതുണ്ട്. എനിക്കെതിരെ വീട് മുടക്കി എന്ന് പ്രചാരണം നടത്തി കേസില്‍ നിന്ന് രക്ഷപ്പെടാനാണ് സിപിഐഎമ്മും സര്‍ക്കാരും ശ്രമിച്ചത്. അറസ്റ്റില്‍ പരാതിക്കാരന്‍ എന്ന നിലയില്‍ സന്തോഷമുണ്ട്. എന്നിരിക്കിലും കേസുമായി ബന്ധപ്പെട്ട് എനിക്ക് ഇപ്പോഴും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. അനില്‍ അക്കര പറഞ്ഞു.
ലൈഫ് മിഷന്‍ കോഴ ഇടപാട് ആരോപണത്തിലെ ആദ്യ അറസ്റ്റാണ് എം ശിവശങ്കറിന്റേത്. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ്, സന്ദീപ് എന്നിവരുടെ മൊഴി ഉള്‍പ്പെടെ എം ശിവശങ്കറിന് എതിരായിരുന്നു. ശിവശങ്കര്‍ ലൈഫ് മിഷന്‍ കോഴയുടെ പങ്കുപറ്റി എന്നതിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്.
അര്‍ധരാത്രിയായതിനാല്‍ ശിവശങ്കറിനെ നാളെ വെളുപ്പിന് മാത്രമേ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കൂ എന്നാണ് വിവരം. ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കോഴപ്പണം സ്വര്‍ണമായി സൂക്ഷിച്ച് പിന്നീട് ഡോളറായി കടത്തി എന്ന സംശയത്തിലാണ് മൂന്ന് ദിവസമായി ശിവശങ്കറെ ഇ ഡി ചോദ്യം ചെയ്തിരുന്നത്. പണം കൈമാറ്റ ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ അറസ്റ്റിലേക്ക് ഇ ഡി കടന്നിരിക്കുന്നതെന്നാണ് വിവരം.
Story Highlights: p c vishnunath on m sivasankar arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here