മുസ്ലീം യുവാക്കളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ: പശു സംരക്ഷകർ കൊന്ന് കത്തിച്ചതെന്ന് ആരോപണം
രാജസ്ഥാനിൽ നിന്നും കാണാതായ രണ്ടു യുവാക്കളെ ഹരിയാനയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹരിയാനയിലെ ഭിവണ്ടിയ്ക്ക് സമീപമുള്ള വനപ്രദേശത്ത് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഭരത്പൂർ ജില്ലയിൽ നിന്നുള്ള നസീർ(25), ജുനൈദ് (35) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സംഭവത്തിൽ പശു സംരക്ഷകരെന്ന് ആരോപിക്കപ്പെടുന്ന അഞ്ച് പേർക്കെതിരെ രാജസ്ഥാൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെയാണ് ഹരിയാനയിലെ ഭിവാനി ജില്ലയിൽ ഒരു വാഹനത്തിനുള്ളിൽ നിന്നും കത്തിക്കരിഞ്ഞ രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തത്. വാഹനവും കത്തി നശിച്ച നിലയിലായിരുന്നു. നാട്ടുകാരിൽ നിന്നും വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ കൊല്ലപ്പെട്ടത് നസീർ, ജുനൈദ് എന്നിവരാണെന്ന് കണ്ടെത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്.
പോസ്റ്റ്‌മോർട്ടത്തിനും ഡിഎൻഎ പരിശോധനയ്ക്കും ശേഷമേ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കുകയുള്ളുവെന്ന് ഭരത്പൂർ ഇൻസ്പെക്ടർ ജനറൽ ഗൗരവ് ശ്രീവാസ്തവ പറഞ്ഞു. സംഭവത്തിൽ പശു സംരക്ഷകർക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിന്, വിഷയം അന്വേഷിക്കുകയാണെന്ന് അദ്ദേഹം മറുപടി നൽകി. നസീറിന് ക്രിമിനൽ റെക്കോർഡ് ഇല്ലെങ്കിലും ജുനൈദിന് എതിരെ അഞ്ച് പശുക്കടത്ത് കേസുകളുണ്ടെന്ന് ശ്രീവാസ്തവ വ്യക്തമാക്കി.
Story Highlights: Burnt Bodies Of 2 Muslim Men Found In Haryana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here