വനിതാ T20 ലോകകപ്പ്: മഴ കളിച്ചു, ഇന്ത്യ സെമിയിൽ

മഴ നിർണായകമായ മത്സരത്തിൽ അയർലണ്ട് വനിതകൾക്ക് എതിരെ ഇന്ത്യക്ക് 5 റൺ വിജയം. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറുകളിൽ 155 റണ്ണുകൾ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലണ്ട് എട്ടാമത്തെ ഓവറിൽ മൂന്ന് പന്തുകൾ നേരിട്ട് 54 റൺ എന്ന നിലയിൽ എത്തിയപ്പോഴാണ് മഴയുടെ രംഗപ്രവേശം. തുടർന്ന് മത്സരം നിർത്തിവെച്ചു. തുടർന്ന് പത്ത് മണിയോടെയാണ് ഡക്ക്വർത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചത്. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ആവശ്യമായ 59 റൺസ് ഇല്ലാത്തതിനാൽ, അയർലൻഡ് 5 റൺസിന് പരാജയപ്പെടുകയായിരുന്നു. സ്‌മൃതി മന്ദാനയാണ് മത്സരത്തിലെ മികച്ച താരം. India won against Ireland and qualify to semi finals
Read Also: ടെസ്റ്റിൽ ഏറ്റവുമധികം ജയങ്ങൾ ഓസ്ട്രേലിയക്കെതിരെ; ചരിത്രം കുറിച്ച് ഇന്ത്യ
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച രീതിയിൽ ഇന്ത്യ ഇന്നിങ്സിന് തുടക്കം കുറിച്ചു. ഒന്നാം വിക്കറ്റിൽ ഷെഫാലി വർമ – സ്‌മൃതി മന്ദാന സഖ്യം ഇന്ത്യക്കായി 62 റണ്ണുകൾ നേടി. എന്നാൽ, ഒൻപതാം ഓവറിൽ ഓപ്പണർ ഷെഫാലി വർമ അയർലണ്ട് ക്യാപ്റ്റൻ ലോറ ഡെലനിയുടെ പന്തിൽ ആമി ഹണ്ടറിന് ക്യാച്ച് നൽകി പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.
തുടർന്ന്, സ്‌മൃതി മന്ദാനയുടെ വ്യക്തിഗത മികവിലാണ് ഇന്ത്യയുടെ റൺ റേറ്റ് മുകളിലേക്ക് നീങ്ങിയത്. 56 പന്തുകളിൽ 3 സിക്സും 9 ഫോറുകളും നേടി സ്‌മൃതി നേടിയ 87 റണ്ണുകൾ താരത്തിന്റെ ട്വന്റി ട്വന്റി കരിയറിലെ ഏറ്റവും മികച്ച സ്കോർ ആയിരുന്നു. ക്യാപ്റ്റൻ ഹർമൻ പ്രീത് തിളങ്ങാതിരുന്നതും ഇന്ത്യയുടെ റൺ റേറ്റിനെ ബാധിച്ചു. 20 പന്തുകളിൽ നിന്ന് 13 റണ്ണുകൾ മാത്രമേ താരത്തിന് നേടാൻ സാധിച്ചുള്ളൂ. 15 ആം ഓവറിൽ ലോറ ഡെലനിയുടെ അടുത്തടുത്ത പന്തുകളിൽ ഹർമൻപ്രീതും യുവതാരം റിച്ച ഘോഷും പുറത്തായി. 18 ആം ഓവറിൽ ഒർല പ്രെണ്ടർഗാസ്റ്റ് സ്‌മൃതിയെ മടക്കി. തൊട്ടടുത്ത പന്തിൽ ദീപ്തി ശർമയും വീണു. അവസാന പന്തുകളിൽ ഇന്ത്യയുടെ ഇന്നിഗ്‌സിന് ജീവൻ നൽകാൻ ശ്രമിച്ച ജെമീമ റോഡ്രിഗസിനെ (19) ആർലിനെ കെന്നി മടക്കിയതോടെ ഇന്ത്യ വീണു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻഡിന് തുടക്കത്തിൽ തന്നെ പിഴച്ചു. ആദ്യ പന്തിൽ ഓപണർ ആമി ഹണ്ടർ റൺ ഔട്ടായി. പകരം എത്തിയ ഒർല പ്രെണ്ടർഗാസ്റ്റ് ഒരു റൺ പോലും നേടാൻ സാധിക്കാതെ ആദ്യ ഓവറിൽ തന്നെ പുറത്തുപോയി. തുടർന്ന് ഗാബി ലെവിസും ലോറ ഡെലനയുമാണ് അയർലണ്ടിനെ റൺ നിരക്കിനെ പിന്താങ്ങിയത്.
Story Highlights: India won against Ireland and qualify to semi finals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here